സാലറി കട്ടിനെതിരെ നിലപാട് എടുത്ത UDF സംഘടനകൾ സമൂഹത്തിലും ജീവനക്കാർക്കിടയിലും ഒറ്റപ്പെടുന്നു.
കോവിഡ് കാലത്ത് ജന വിരുദ്ധ സമീപനം സ്വീകരിക്കുന്ന സംഘടനകൾക്കെതിരെ പൊതു സമൂഹത്തിലും സോഷ്യൽ മീഡിയയിലും കക്ഷി രാഷ്ട്രീയത്തിനതീതമായ പ്രതിഷേധമാണ് ഉയരുന്നത്. ആറു ദിവസത്തെ ശമ്പളം കടമായി വാങ്ങി പിന്നീട് തിരിച്ചു നൽകുന്ന സർക്കാർ നടപടിക്കെതിരെ സംഘടനകൾ കോടതിയെ സമീപിച്ചതിനെ അവർ രൂക്ഷമായി വിമർശിക്കുന്നു. തൊഴിലും കൂലിയും നഷ്ടപ്പെട്ട ലക്ഷങ്ങളെ ഓർക്കണമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ പ്രതിപക്ഷ സംഘടനകളിൽ ആശയക്കുഴപ്പം രൂക്ഷമായിട്ടുണ്ട്. നിലപാടിൽ പ്രതിഷേധിച്ച് നിരവധി പേർ ഈ സംഘടനകളിൽ നിന്ന് രാജിവച്ചു തുടങ്ങിയത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.
ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുന്ന നിലപാടിനെതിരെ ചിലർ പരസ്യമായി രംഗത്തു വന്നിട്ടുണ്ട്. ചലഞ്ചിനെ എതിർക്കുകയും
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കൾ ഒരു മാസത്തെ ശമ്പളം CMDRF ലേക്ക് നൽകുകയും ചെയ്ത കാര്യവും ഇവർ ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങളിലും മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിലും 30 മുതൽ 50 ശതമാനം വരെ ശമ്പളം കട്ട് ചെയ്തിട്ടുണ്ട്. ഇതിനെതിരെ കോൺഗ്രസ് നേതൃത്വം പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. ചലഞ്ചിനെതിരെ രംഗത്തിറങ്ങിയ അധ്യാപക നേതാക്കൾക്കെതിരെ നാട്ടുകാരും രക്ഷിതാക്കളും വിദ്യാർഥികളും രംഗത്തിറങ്ങിയതോടെ ഈ സംഘടനകൾ കൂടുതൽ പ്രതിരോധത്തിലായിട്ടുണ്ട്. അതിനിടെ ശമ്പളം പിടിക്കുന്നതിൽ തങ്ങൾ എതിരല്ലെന്നും സർക്കാർ നിലപാടിനെയാണ് തങ്ങൾ എതിർക്കുന്നതെന്ന പുതിയ വാദവുമായി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുമായി സർക്കാർ ചർച്ച നടത്തിയാൽ സഹകരിക്കാമെന്നാണ് ഇപ്പോൾ പറയുന്നത്.