കോയമ്പത്തൂർ റെയില്‍വേ സ്റ്റേഷന് പാര്‍സല്‍ ഓഫീസ് കെട്ടിടം തകര്‍ന്ന് രണ്ട് മരണം
കോയമ്പത്തൂർ: കനത്ത മഴയിലും കാറ്റിലും നഗരത്തിലെ റെയില്‍വേ സ്റ്റേഷന് പാര്‍സല്‍ ഓഫീസ് കെട്ടിടത്തിൻറെ ഭാഗം തകര്‍ന്നുവീണ് രണ്ടു പേര് മരിച്ചു. റെയില്‍വേ ക്ലോക് റൂമില്‍ രാത്രികാല ഡ്യൂട്ടിയിലുണ്ടായിരുന്ന കരാര്‍ തൊഴിലാളി മേട്ടുപാളയം കാരമട സ്വദേശി പവളമണി (52), ചുമട്ടുതൊഴിലാളിയായ മേട്ടുപാളയം നഞ്ചപ്പ കോളനി ഇബ്രാഹിം (50) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ബിഹാര്‍ സ്വദേശിയായ തൊഴിലാളി രാജ്കുമാറിനെ കോയമ്ബത്തൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ച മൂന്നരക്ക് ഗുഡ്ഷെഡ് റോഡ് വഴി പ്രവേശിക്കാവുന്ന സ്റ്റേഷനിലെ 50 അടി നീളവും 30 അടി വീതിയുമുള്ള പാര്‍സല്‍ സര്‍വിസ് കെട്ടിടത്തിൻറെ ആസ്ബസ്റ്റോസ് മേല്‍ക്കൂരയുടെ ഭാഗമാണ് തകര്‍ന്നുവീണത്.ഫയര്‍ഫോഴ്സ് വിഭാഗവും റെയില്‍വേ പൊലീസും ജനങ്ങളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രണ്ടുദിവസമായി നഗരത്തിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയായിരുന്നു.