ഗതാഗതനിയമലംഘനം: ഉയര്‍ന്ന പിഴയില്‍നിന്ന് കേരളം പിന്മാറുന്നു
ഗതാഗത നിയമലംഘനത്തിനുള്ള പിഴ കുറയ്ക്കുന്നകാര്യം സംസ്ഥാനസര്‍ക്കാര്‍ പരിഗണിക്കും. പിഴത്തുക സംസ്ഥാനത്തിന് തീരുമാനിക്കാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കേന്ദ്ര ഉത്തരവ് കിട്ടുന്ന മുറയ്ക്ക് തുടര്‍നടപടി സ്വീകരിക്കും. അതുവരെ സംസ്ഥാനത്ത് ഉയര്‍ന്ന പിഴ ഈടാക്കില്ല. ബോധവത്കരണം തുടരും.
ഏതൊക്കെ നിയമലംഘനങ്ങള്‍ക്ക് എത്രത്തോളം പിഴകുറയ്ക്കാനാകുമെന്നതിനെക്കുറിച്ച് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഗതാഗത കമ്മിഷണറോട് റിപ്പോര്‍ട്ട് തേടി. 16-ന് ഗതാഗത സെക്രട്ടറി, കമ്മിഷണര്‍ എന്നിവരുമായി മന്ത്രി ചര്‍ച്ചനടത്തും. അടുത്ത പ്രവൃത്തിദിനമായ 16-ന് മുമ്പ് കേന്ദ്ര ഉത്തരവ് കിട്ടിയേക്കുമെന്നാണ് കരുതുന്നത്.
ചില നിയമലംഘനങ്ങള്‍ക്ക് കുറഞ്ഞ പിഴയേതാണോ അത് പരിഗണിക്കാമെന്ന നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഉദാഹരണമായി, ആയിരം മുതല്‍ രണ്ടായിരം രൂപവരെ ഈടാക്കാവുന്നിടത്ത് പിഴ ആയിരമായി നിശ്ചയിക്കാമെന്നാണ് ആലോചിച്ചിരുന്നത്. അതിനിടെയാണ് പിഴ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്ന് കേന്ദ്രമന്ത്രി പ്രസ്താവിച്ചത്.
ഈ സാഹചര്യത്തിലാണ് കേന്ദ്ര ഉത്തരവുകൂടി സര്‍ക്കാര്‍ കാത്തിരിക്കുന്നത്. അതേസമയം നേരത്തേയുണ്ടായിരുന്ന 20 വര്‍ഷത്തോളം പഴക്കമുള്ള പിഴ അതേപടി നിലനിര്‍ത്താന്‍ സര്‍ക്കാരിനും താത്പര്യമില്ല. എല്ലാ നിയമലംഘനങ്ങളുടെയും പിഴ സംസ്ഥാനത്തിന് നിശ്ചയിക്കാമെന്നാണ് കേന്ദ്ര ഉത്തരവെങ്കില്‍, പ്രത്യേകസമിതിയെ നിയോഗിച്ച് പിഴ പുനര്‍നിര്‍ണയിക്കുന്ന കാര്യവും പരിഗണിച്ചേക്കും.
മദ്യപിച്ചുള്ള ഡ്രൈവിങ്, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയവയുടെ പിഴ കുറയ്ക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഉപയോഗിക്കാതെ വാഹനം ഓടിക്കുന്നതിനുള്ള പിഴ ആയിരത്തില്‍നിന്ന് അഞ്ഞൂറ് രൂപയായി കുറയ്ക്കണമെന്ന നിര്‍ദേശവും പരിഗണിച്ചേക്കും.