സിസ്റ്റര്‍ അഭയകൊലക്കേസില്‍ നാളെ വിധി പറയും
സിസ്റ്റര്‍ അഭയകൊലക്കേസില്‍ 28 വര്‍ഷത്തിന് ശേഷം നാളെ വിധി പറയും. ഫാദര്‍ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍. ഒരു വര്‍ഷവും മൂന്നര മാസവും കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധി പറയാനൊരുങ്ങുന്നത്.
1992 മാര്‍ച്ച് 27നാണ് കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വന്‍റിലെ 19 വയസുകാരി സിസ്റ്റര്‍ അഭയയയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. അഭയ കൊല്ലപ്പെട്ട് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്ബോഴാണ് കേസിലെ അന്തിമ വിധി സിബിഐ പ്രത്യേക കോടതി നാളെ പ്രസ്താവിക്കുന്നത്. സിബിഐ അന്വേഷണത്തില്‍ സിസ്റ്റര്‍ അഭയയുടെ മരണം വൈദികര്‍ നടത്തിയ കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും സംഭവം ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസില്‍ 1993 മാര്‍ച്ച് 23നാണ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസ് സിബിഐ ഏറ്റെടുത്തത്. കൊലപാതകത്തിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി മൂന്ന് തവണ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കോടതി ഉത്തരവിനെ തുടര്‍ന്ന് 2007ല്‍ സിബിഐയുടെ പുതിയ അന്വേഷണസംഘം തുടരന്വേഷണം ആരംഭിച്ചു. പൊലീസ് ഉദ്യോഗസ്ഥന്‍ തെളിവ് നശിപ്പിച്ചതും അഭയയുടെ ആന്തരിക അവയവ പരിശോധന റിപ്പോര്‍ട്ടില്‍
തിരുത്തല്‍ വരുത്തിയതടക്കമുള്ള സിബിഐ കണ്ടെത്തലുകള്‍ അന്വേഷണത്തില്‍ വഴിത്തിരിവായി.
2008 നവംബര്‍ 19ന് ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ഫാദര്‍ ജോസ് പൂതൃക്കയില്‍ എന്നിവരെ കേസില്‍ പ്രതി ചേര്‍ത്ത് സിബിഐ അറസ്റ്റ് ചെയ്തു. പ്രതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് അഭയ കാണാനിടയായതിനെ തുടര്‍ന്ന് അഭയയെ തലയ്ക്ക് കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തി മൃതദേഹം കിണറ്റില്‍ തള്ളിയെന്നാണ് സിബിഐ കുറ്റപത്രം. 2009 ജൂലൈ 17ന് കുറ്റപത്രം നല്‍കിയെങ്കിലും പ്രതികള്‍ വിടുതല്‍ തേടി കോടതിയെ സമീപിച്ചതടക്കമുള്ള നിയമനടപടികള്‍ കാരണം വിചാരണ തുടങ്ങാന്‍ പത്ത് വര്‍ഷം വൈകി.
ഇതിനിടെ കേസില്‍ 24 വര്‍ഷം നിയമപ്പോരാട്ടം നടത്തിയ അഭയയുടെ പിതാവ് തോമസ് മരിച്ചു. പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ്പിന്നീട് കേസിന്റെ നടപടികളില്‍ തുടര്‍ന്നും നിലകൊണ്ടത്. പിന്നീട് രണ്ടാം പ്രതിയായിരുന്ന ജോസ് പുതൃക്കയലിനെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വിട്ടയച്ചു. 2019 ഓഗ്റ്റ് 26ന് തുടങ്ങിയ വിചാരണയില്‍ 177 സാക്ഷികള്‍ ആകെ ഉണ്ടായിരുന്നെങ്കിലും 49 സാക്ഷികളെയാണ് വിസ്തരിച്ചത്. പയസ് ടെണ്‍ത് കോണ്‍വെന്റിന് സമീപം താമസിക്കുന്ന സഞ്ജു പി മാത്യു, അഭയയുടെ മുറിയില്‍ താമസിച്ചിരുന്ന സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെയുള്ള സാക്ഷികളുടെ കൂറുമാറ്റം സിബിഐക്ക് തിരിച്ചടിയായെങ്കിലും സംഭവ ദിവസം തോമസ് കോട്ടൂരിനെ കോണ്‍വെന്റില്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടെന്ന മോഷ്ടാവ് അടയ്ക്ക രാജുവിന്റെ മൊഴിയടക്കം സാക്ഷി വിസ്താരത്തില്‍ നിര്‍ണായകമായി.
വിചാരണ നിര്‍ത്തി വെയ്ക്കണമെന്ന് പ്രതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് തടസപ്പെട്ടിരുന്നു. ഒടുവില്‍ പ്രതികളുടെ ഹര്‍ജി തള്ളിയ കോടതി വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ചതോടെ ഒക്ടോബറില്‍ വിചാരണ പുനരാരംഭിച്ചു. ഒരു വര്‍ഷവും മൂന്നര മാസവും കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് സിബിഐ പ്രത്യേക കോടതി വിധി പറയാനൊരുങ്ങുന്നത്.