തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങള്‍; സാഫല്യം കോംപ്ലക്‌സ് ഇന്നു മുതല്‍ ഏഴ് ദിവസത്തേക്ക് അടക്കും
തിരുവനന്തപുരം: തലസ്ഥാനത്ത് കഴിഞ്ഞ ദിവസം ഒന്‍പത് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നത്തെ കൊറോണ ബാധിതരുടെ എണ്ണം അപകടകരമായ സൂചനയാണ് നല്‍കുന്നതെന്ന് തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
സാഫല്യം കോംപ്ലക്‌സ് ഇന്നു മുതല്‍ ഏഴ് ദിവസത്തേക്ക് അടക്കും. ഇവിടുത്തെ ജീവനക്കാരനും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കൂടാതെ പാളയം മാര്‍ക്കറ്റിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ഇനി മുതല്‍ മുന്‍ഭാഗത്തെ ഗേറ്റ് മാത്രമേ തുറക്കൂ. വളരെ അത്യാവശ്യം ഉള്ളവരെ മാത്രമേ കടത്തി വിടൂ. മറ്റു മാര്‍ക്കറ്റുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തും.
നഗരത്തിലെ ഓഫീസുകളിലും നിയന്ത്രണം കൊണ്ടുവരും. ബസ് സ്റ്റോപ്പുകളിലും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. രോഗവ്യാപനത്തിന് സമരങ്ങള്‍ കാരണമായേക്കാം. അതുകൊണ്ടുതന്നെ സമരങ്ങളില്‍ കര്‍ശന നിയന്ത്രണം പാലിക്കണമെന്ന് മേയര്‍ കെ ശ്രീകുമാര്‍ പറഞ്ഞു. മുഴുവന്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലും നിയന്ത്രണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്ഷയ കേന്ദ്രങ്ങളിലും ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ നിയന്ത്രണം കൊണ്ടു വരും. വഴയോരക്കച്ചവടക്കാര്‍ക്കും നിയന്ത്രണമുണ്ടാകും. കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം ജീവനക്കാര്‍ പ്രത്യേക കൗണ്ടര്‍ മാര്‍ക്കറ്റിന് മുന്നില്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം തിരുവനന്തപുരത്ത് ലോട്ടറി വില്‍പനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ് . കുന്നുംപുറം സ്വദേശിയായ 45 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമാക്കിയതിനെ തുടര്‍ന്ന് ജൂണ്‍ 29ന് ഇദ്ദേഹത്തിന് പരിശോധന നടത്തുകയായിരുന്നു.