പള്ളിയില്‍ പോസ്റ്റ്മോര്‍ട്ടം, ജുമുഅ നമസ്‌കാരം ബസ് സ്റ്റാന്റില്‍ നിര്‍വഹിച്ച് വിശ്വാസികള്‍
മലപ്പുറം: നിലമ്പൂർ കവളപ്പാറയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മണ്ണിനടയില്‍ കുടുങ്ങിക്കിടക്കുന്നവരുടെ മൃതദേഹങ്ങള്‍ പോസ്‌റ്റ്മോര്‍ട്ടം ചെയ്യാനായി നമസ്‌ക്കാരം നടക്കുന്ന ഹാളും അംഗശുദ്ധി വരുത്തുന്ന സ്ഥലവും വിട്ടുനല്‍കിയ പോത്തുകല്ല് മഹല്ല് കമ്മിറ്റി കഴിഞ്ഞ ദിവസത്തെ ജുമുഅ നമസ്കാരം നിര്‍വഹിച്ചത് ബസ് സ്റ്റാന്റില്‍. പള്ളി പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് വിട്ടുകൊടുത്ത മസ്ജിദുല്‍ മുജാഹിദീന്‍ കമ്മിറ്റിയാണ് നമസ്‌കാരം ബസ് സ്റ്റാന്റിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ബസ് സ്റ്റാന്റിലെ പന്തലില്‍ നടന്ന നമസ്‌കാരത്തില്‍ സ്ത്രീകളും പങ്കെടുത്തു. നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് മറ്റുള്ളവര്‍ക്ക് പങ്കുവെക്കുമ്ബോഴാണ് മതം പൂര്‍ണമാകുന്നതെന്ന് ഇമാം സി.എച്ച്. ഇഖ്ബാല്‍ പറഞ്ഞു.
കവളപ്പാറയില്‍ നിന്നും കണ്ടെത്തുന്ന മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിക്കാന്‍ സാങ്കേതിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെയാണ് മഹല്ല് കമ്മിറ്റി ഇത്തരത്തില്‍ ഒരു തീരുമാനത്തിലെത്തിയത്.സ്ഥലത്ത് നിന്നും ഇനിയും 21ഓളം മൃതദേഹങ്ങള്‍ പുറത്തെടുക്കാനുണ്ട്. എന്നാല്‍ പുറത്തെടുക്കുന്ന മൃതദേഹങ്ങളില്‍ പലതും അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. അതുകൊണ്ട് തന്നെ മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പോസ്‌റ്റ്മോര്‍ട്ടം നടത്തുന്നതില്‍ ചില തടസങ്ങള്‍ നേരിട്ടിരുന്നു. തുടര്‍ന്ന് പോസ്‌റ്റ്മോര്‍ട്ടം നടത്താന്‍ പറ്റിയ സ്ഥലം അന്വേഷിച്ചപ്പോഴാണ് ഇതിന് തയ്യാറായി പോത്തുകല്ല് മഹല്ല് ജമാഅത്ത് രംഗത്തുവരുന്നത്. മദ്രസയില്‍ ഉപയോഗിക്കുന്ന ബെഞ്ചും ഡെസ്‌ക്കുകളും മയ്യത്ത് കഴുകാന്‍ ഉപയോഗിക്കുന്ന കട്ടിലുമെല്ലാം ജമാഅത്ത് കമ്മിറ്റി എത്തിച്ചുനല്‍കിയെന്നും ഇവിടെ പോസ്‌റ്റ്മോര്‍ട്ടം നടത്തിയ ഡോക്‌ടര്‍മാര്‍ പറയുന്നു. തിരിച്ചറിയുന്ന മൃതദേഹങ്ങള്‍ മാത്രമാണ് ഇവിടെ പോസ്‌റ്റ്മോര്‍ട്ടം ചെയ്യുന്നത്. ബാക്കിയുള്ളവ ജില്ലാ ആശുപത്രിയുടെ ഫ്രീസര്‍ സംവിധാനത്തില്‍ സൂക്ഷിക്കും.