ബീഹാറിൽ ഇടത് പാർട്ടികൾക്ക് മുന്നേറ്റം; സിപിഐഎമ്മിന് 2 സീറ്റുകളിൽ വിജയം
പാട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ കരുത്തുകാട്ടി ഇടതുപക്ഷം.മഞ്ജി മണ്ഡലത്തില്‍ ചെങ്കൊടി പാറിച്ച് സിപിഐം. മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡോ. സത്യേന്ദ്ര യാദവാണ് 25386 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത്.32 റൗണ്ടുകളില്‍ ഒരു റൗണ്ടില്‍ മാത്രമാണ് തൊട്ടടുത്ത സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് മുന്നിലെത്താനായത്. ബാക്കിയുള്ള 31 റൗണ്ടിലും സിപിഎം സ്ഥാനാര്‍ത്ഥി വ്യക്തമായ ലീഡ് നേടി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍പ്പോലും സത്യേന്ദ്ര യാദവിന് തിരിഞ്ഞ് നോക്കേണ്ടിവന്നില്ല.
പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വിഭൂതിപ്പുര്‍ വീണ്ടും ചുവക്കുന്നു. 1980, 90, 95, 2000, 2005 വര്‍ഷങ്ങളില്‍ സിപിഐ എം ജയിച്ച ഈ മണ്ഡലം രണ്ടു തെരഞ്ഞെടുപ്പുകളിലെ തോൽവിക്ക് ശേഷം സിപിഐ എം തിരിച്ചുപിടിച്ചു.. 2010ലും 15ലും ജയിച്ച എന്‍ഡിഎ സ്ഥാനാര്‍ഥി. ജെഡിയുവിന്റെ രാംബാലക് സിങ്ങിനെ 40,496 വോട്ടിനു മുട്ടുകുത്തിച്ചാണ് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം അജയ് കുമാര്‍ വിജയിയായത്.വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് വന്ന അദ്ദേഹം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സമീപമണ്ഡലമായ ഉജ്യാര്‍പ്പുരില്‍ മത്സരിച്ച് 19,000 വോട്ട് നേടിയിരുന്നു. 50കാരനായ അജയ് കുമാറിനു ബിരുദാനന്ത ബിരുദവും നിയമ ബിരുദവുമുണ്ട്.
പതിറ്റാണ്ടുകള്‍ നീണ്ട കര്‍ഷകസമരങ്ങളിലൂടെയും ജാതിവിരുദ്ധ പോരാട്ടങ്ങളിലൂടെയുമാണ് വിഭൂതിപ്പുര്‍ ഉള്‍പ്പെടുന്ന സമസ്തിപ്പുര്‍ മേഖലയില്‍ സിപിഐ എം സ്വാധീനമുറപ്പിച്ചത്. കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന രാംനാഥ് മഹാതോയുള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ രക്തസാക്ഷികളായ മണ്ണാണ് സമസ്തിപ്പുര്‍. സിപിഐ എമ്മിനായി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച രാംദേവ് വര്‍മ 17,000 വോട്ടിനാണ് തോറ്റത്.
19 സീറ്റുകള്‍ ലഭിച്ച സി.പി.ഐ എം.എല്‍ 11 ഇടത്താണ് മുന്നില്‍. ഇതില്‍ മൂന്നെണ്ണം സിറ്റിംഗ് സീറ്റാണ്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിനേക്കാള്‍ 8 സീറ്റുകള്‍ ഇത്തവണ സി.പി.ഐ എം.എല്‍ പിടിച്ചെടുത്തു. സി.പി.എം 5 സീറ്റിലും സി.പി.ഐ 6 സീറ്റിലും ഇത്തവണ മത്സരിച്ചു.