147 കോടി രൂപ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് KSEB തിരികെ നൽകുന്നു
കെ എസ് ഇ ബി ഉപഭോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് ഈ വർഷം 6.5% നിരക്കിൽ പലിശ ലഭിക്കുന്നതാണ്. ഈ ഇനത്തിൽ 147 കോടി രൂപയാണ് ഉപഭോക്താക്കൾക്ക് ജൂൺ-ജൂലൈ മാസങ്ങളിൽ വിതരണം ചെയ്യുന്നത്. കേരള ഇലക്ട്രിസിറ്റി സപ്ളൈ കോഡിലെ 73-ആം ചട്ടപ്രകാരം ഓരോ സാമ്പത്തിക വർഷത്തിന്റെയും ആരംഭത്തിൽ കരുതൽ നിക്ഷേപം പുനഃപരിശോധിക്കുന്നത്, കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ശരാശരി ഉപയോഗത്തിന്റെ അടിസ്ഥാനത്തിലാണ്. ഇപ്രകാരം കണക്കാക്കുന്ന തുക, കരുതൽ നിക്ഷേപത്തെക്കാൾ അധികാരിച്ചാൽ ആ തുക 30 ദിവസത്തെ നോട്ടീസ് നൽകി ഈടാക്കാവുന്നതാണ്. ഈ അധിക ഡെപ്പോസിറ്റ് ഈ സാമ്പത്തികവർഷം കോവിഡ് കാലത്തെ ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഈടാക്കുന്നതല്ല.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ശരാശരി ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കപ്പെടുന്ന തുക, ഉപഭോക്താവിന്റെ നിലവിലുള്ള കരുതൽ നിക്ഷേപത്തെക്കാൾ കുറഞ്ഞിരുന്നാൽ ടി തുക ഉപഭോക്താവിന് തുടർന്നുള്ള മാസങ്ങളിൽ നൽകുന്ന ബില്ലുകളിൽ അഡ്ജസ്റ്റ് ചെയ്യുന്നതായിരിക്കും.
അതായത് അധിക ഡെപ്പോസിറ്റ് ഈടാക്കുന്നില്ല എന്ന് മാത്രമല്ല, സെക്യൂരിറ്റി ഡെപ്പോസിറ്റിലുള്ള റീഫണ്ടും (അർഹരായവർക്ക്), പലിശയും കെ എസ് ഇ ബിയുടെ എല്ലാ ഉപഭോക്താക്കൾക്കും ജൂൺ - ജൂലൈ മാസങ്ങളിലെ ബില്ലിൽ കുറവ് ചെയ്ത് നൽകും.