അതിര്‍ത്തിയില്‍ ഇന്ത്യ മിസൈലുകള്‍ വിന്യസിച്ചു; കരസേനാ മേധാവി ഇന്ന് ലഡാക്കിൽ
ഡല്‍ഹി: കരസേനാ മേധാവി ജനറല്‍ മുകുന്ദ് നരവനെ ഇന്ന് ലഡാക്കിലെത്തും. ഇന്ത്യ ചൈന അതിര്‍ത്തിയിലെ സൈനിക വിന്യാസം വിലയിരുത്താനാണ് അദ്ദേഹം എത്തുന്നത്. ഗല്‍വാന്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം ഇരുസേനകളും ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് സന്ദര്‍ശനം. സംഘര്‍ഷത്തില്‍ കമാന്‍ഡിംഗ് ഓഫിസര്‍ കൊല്ലപ്പെട്ടുവെന്ന് ചര്‍ച്ചയില്‍ ചൈന സമ്മതിച്ചിരുന്നു. അതേസമയം അതിര്‍ത്തിയിലെ സംഘര്‍ഷത്തിനു ശേഷം ആദ്യമായി ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. റഷ്യ ഉള്‍പ്പെടെയുള്ള വിദേശകാര്യ മന്ത്രിമാരുടെ സംയുക്ത യോഗത്തിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തുക.
ചൈനീസ് ആക്രമണത്തെ ചെറുക്കാന്‍ ഇന്ത്യ ലഡാക്ക് അതിര്‍ത്തിയില്‍ മിസൈലുകള്‍ അടങ്ങിയ വ്യോമപ്രതിരോധ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ തിരിച്ചടിക്കാന്‍ സേനയ്ക്ക് സ്വാതന്ത്ര്യം നല്‍കിയതിനെ തുടര്‍ന്നാണിത്.