തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എത്ര സീറ്റ്; കണക്കുകൂട്ടലുമായി മുന്നണികൾ
തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളം ശ്രദ്ധിക്കുന്ന മത്സരം നടക്കുന്നയിടമാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍. ഓരോ മുന്നണിയും ഇഞ്ചോടിഞ്ച് പൊരുതുന്ന ഇവിടെ എത്ര സീറ്റുകള്‍ യഥാര്‍ത്ഥത്തില്‍ ലഭിക്കുമെന്നുള്ള കണക്കുകൂട്ടലിലാണ് മുന്നണികള്‍. 100 സീറ്റുകളില്‍ എത്രയെണ്ണം എന്നാണ് മുന്നണികള്‍ പരിശോധിക്കുന്നത്.
55 മുതല്‍ 60 വരെ സീറ്റുകളില്‍ വിജയിക്കുമെന്നാണ് ഇടതുമുന്നണി പറയുന്നതെങ്കിലും 50 സീറ്റുകള്‍ കൈക്കലാക്കി അധികാരത്തിലെത്തുമെന്നാണ് കണക്കൂകൂട്ടല്‍. കഴിഞ്ഞ തവണ എന്‍ഡിഎ സ്വന്തമാക്കിയ സീറ്റുകളില്‍ 10 സീറ്റെങ്കിലും കുറയുമെന്നാണ് സിപിഐഎം കണക്കുകൂട്ടുന്നത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തേക്ക് പോയ സീറ്റുകള്‍ ഇത്തവണ സ്വന്തമാക്കാമെന്നും ഇടതുമുന്നണിയെ നയിക്കുന്ന സിപിഐഎം കരുതുന്നു.
65 മുതല്‍ 70 സീറ്റ് വരെ സ്വന്തമാക്കും എന്നാണ് ബിജെപി നേതാക്കള്‍ പൊതുവേ പറയുന്നത്. 45 സീറ്റുകള്‍ എന്ന കണക്കുകൂട്ടലിലാണ് ആര്‍എസ്എസ് നേതൃത്വം. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 10 സീറ്റുകള്‍ നേടും എന്നാണ് അവരുടെ കണക്കുകൂട്ടല്‍.
കഴിഞ്ഞ തവണ 21 സീറ്റ് നേടിയ യുഡിഎഫ് ഇക്കുറി പത്ത് സീറ്റെങ്കിലും അധികം നേടുമെന്നാണ് കണക്കുകൂട്ടുന്നത്. തീരദേശ മേഖലയില്‍ നിന്ന് സീറ്റുകള്‍ കൂടുതല്‍ സ്വന്തമാക്കുകയും നഗരപ്രദേശങ്ങളില്‍ പല വാര്‍ഡുകളിലും അട്ടിമറി വിജയം സ്വന്തമാക്കി നിലയുറപ്പിക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.
യുഡിഎഫും ബിജെപിയും തമ്മില്‍ പരസ്യധാരണയുണ്ടെന്ന് എല്‍ഡിഎഫ് ആരോപിക്കുന്നു. തിരുവനന്തപുരത്തും മറ്റൊരു കോര്‍പ്പറേഷനിലും ബിജെപിയെ യുഡിഎഫ് സഹായിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ തിരിച്ച് സഹായിക്കുവാനാണ് ബിജെപി തീരുമാനമെന്നും എല്‍ഡിഎഫ് ആരോപിക്കുന്നു.
എന്നാല്‍ ബിജെപി അധികാരത്തിലെത്താതിരിക്കുന്നതിന് വേണ്ടി യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ക്കുന്നുവെന്നാണ് ബിജെപി ആരോപണം.
കോണ്‍ഗ്രസും ബിജെപിയുമായി ഒരു ധാരണയുമില്ല. പക്ഷെ സിപിഐഎമ്മും ബിജെപിയും തമ്മില്‍ ധാരണയുണ്ട്. അത് നിയമസഭ തെരഞ്ഞെടുപ്പിലുമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് പ്രതികരണം.