അവിനാശി അപകടം: ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും; നരഹത്യയ്ക്ക് കേസെടുത്തു
കോയമ്പത്തൂർ: അവിനാശിയില്‍ പത്തൊന്‍പതു പേരുടെ ജീവനെടുത്ത കണ്ടെയ്നര്‍ ലോറി ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഈറോഡ് പൊലീസ് കേസെടുത്തു. ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ഡ്രൈവർ എ.ഹേമരാജ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മനപൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. അപകടത്തിന് കാരണം കണ്ടെയ്നർ ലോറിയുടെ ടയർപൊട്ടി നിയന്ത്രണം വിട്ടതാണെന്നായിരുന്നു ആദ്യനിഗമനം. എന്നാൽ വിശദപരിശോധനയിൽ ടയർ പൊട്ടിയിട്ടില്ലെന്ന് കണ്ടെത്തി. കോയമ്പത്തൂർ സേലം ഹൈവേയിലെ ആറുവരി പാതയുടെ വലതുവശംചേർന്ന് വന്ന ലോറി ഡിവൈഡറിൽ ഉരഞ്ഞ് 250 മീറ്ററോളം ഓടിയശേഷം ഡിവൈഡർ മറികടന്ന് മറുഭാഗത്തെത്തി ബസിലിടിച്ചത്. ടയർ പൊട്ടിയതാണെന്ന ഹേമരാജിന്റെ വാദം മോട്ടോർവാഹന വകുപ്പും തളളിക്കളഞ്ഞിട്ടുണ്ട്. ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം.