മുംബൈയില്‍ മലയാളി നഴ്സിന് ഉൾപ്പെടെ 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്; ധാരാവിയില്‍ അഞ്ചുപേര്‍ക്ക് കൂടി രോഗം
മുംബൈ: മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മുംബൈയില്‍ പത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഭാട്യ ആശുപത്രിയിലെ 10 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരെ പരിചരിച്ച നഴ്സുമാരെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ പത്തു പേര്‍ പോസിറ്റീവാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ചികിത്സക്കായി ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ ഭാട്യാ ആശുപത്രിയില്‍ കോവിഡ് സ്ഥിരീകരിച്ച ജീവനക്കാരുടെ എണ്ണം 35 ആയി.
പുണെയില്‍ ഒരു മലയാളി നഴ്‌സിന് കൂടി കൊറോണ സ്ഥിരീകരിച്ചു. പുണെ റൂബി ഹാള്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സിനാണ് രോഗം സ്ഥിരീകരിച്ചത്. ഈ ആശുപത്രിയില്‍ നേരത്തെ മറ്റ് രണ്ട് നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ അഞ്ചു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 60 ആയി. വൈറസ് ബാധയെ തുടര്‍ന്ന് ഏഴുപേരാണ് ഇവിടെ മരിച്ചത്. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,687 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് 160 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.