കൊവിഡ് രണ്ടാം തരംഗം: ആദ്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ദില്ലി
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ദില്ലിയിൽ ആറ് ദിവസത്തേക്ക് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇന്ന് രാത്രി മുതൽ ആറ് ദിവസത്തേക്ക് ആവശ്യ സർവീസുകൾ മാത്രമേ രാജ്യ തലസ്ഥാനത്ത് പ്രവര്‍ത്തിക്കൂ. നിലവിൽ അതിഗുരുതര സാഹചര്യമാണ് ദില്ലി നേരിടുന്നതെന്നും ജനതയുടെ സുരക്ഷയാണ് പ്രധാനമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് രാത്രി 10 മുതൽ തിങ്കളാഴ്ച പുലർച്ച അഞ്ച് മണി വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യ സർവീസുകൾ മാത്രമേ പ്രവര്‍ത്തിക്കൂ. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുമെന്നും സംസ്ഥാനത്ത് പശോധനകൾ കൂട്ടിയെന്നും മുഖ്യമന്ത്രി അറിയിച്ചു. നിലവില്‍ ഉത്തർപ്രദേശിലും ദില്ലിയിലും പ്രതിദിന വർധനവ് ഇരുപത്തി അയ്യായിരത്തിന് മുകളിലാണ്.
പ്രവര്‍ത്തിക്കുന്ന ആവശ്യ സർവീസുകൾ:
* ഭക്ഷണം, പലചരക്ക്, പഴങ്ങൾ, പച്ചക്കറി കടകൾ, പാൽ, പാൽ ബൂത്തുകൾ, മാംസം, മത്സ്യം, മൃഗങ്ങളുടെ കാലിത്തീറ്റ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, പത്രം വിതരണം എന്നിവ അനുവദിക്കും. * ബാങ്കുകൾ, ഇൻഷുറൻസ് ഓഫീസുകൾ, എടിഎം എന്നിവ തുറക്കും. * ഹോം ഡെലിവറിയും റെസ്റ്റോറന്റുകളില്‍ നിന്ന് ഭക്ഷണം വാങ്ങുവാനും അനുവദിക്കും. * ഭക്ഷണം, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ എല്ലാ അവശ്യവസ്തുക്കളും ഇ-കൊമേഴ്‌സ് വഴി വിതരണം ചെയ്യാൻ അനുവദിക്കും. * ടെലികമ്മ്യൂണിക്കേഷൻ, ഇൻ്റർനെറ്റ് സേവനങ്ങൾ, കേബിൾ സേവനങ്ങൾ, ഐടി പ്രാപ്തമാക്കിയ സേവനങ്ങൾ എന്നിവ തുറന്നിരിക്കും. * പെട്രോൾ പമ്പുകൾ, എൽപിജി, സിഎൻജി, ഗ്യാസ് വിതരണ കേന്ദ്രങ്ങള്‍ എന്നിവ തുറന്നിരിക്കും. * ജലവിതരണം, വൈദ്യുതി ഉൽപാദനം, വെയർഹൗസിംഗ് സേവനങ്ങൾ എന്നിവ പ്രവര്‍ത്തിക്കും. * അവശ്യവസ്തുക്കളുടെ നിർമ്മാണ യൂണിറ്റുകൾ തുറക്കാൻ കഴിയും. * ആരാധനാലയങ്ങള്‍ തുറക്കാൻ അനുവദിക്കും, പക്ഷേ സന്ദർശകരെ അനുവദിക്കില്ല.