കര്‍ണാടകയില്‍ 14 ദിവസത്തെ സമ്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു
ബെംഗളൂരു: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ 14 ദിവസത്തെ സമ്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മേയ് 10 രാവിലെ ആറു മണി മുതല്‍ 24 വരെയാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അറിയിച്ചു. നേരത്തെ കൊറോണ കര്‍ഫ്യൂ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്നെങ്കിലും വ്യാപനം തടയുന്നതില്‍ വിജയിക്കാത്തതിനാലാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
'കോവിഡ് കേസുകള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്നതിനാല്‍ മെയ് 10 രാവിലെ ആറു മുതല്‍ മെയ് 24 വരെ സമ്പൂർണലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നു'മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തൊട്ടാകെയുള്ള എല്ലാ ഹോട്ടലുകളും പബ്ബുകളും ബാറുകളും അടച്ചിടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ ഭക്ഷണശാലകള്‍, പച്ചക്കറിക്കടകള്‍ എന്നിവയ്ക്ക് രാവിലെ ആറു മുതല്‍ 10 വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.
ലോക്ഡൗണ്‍ സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കുമെന്നും ആരെയും പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. കര്‍ണാടകയില്‍ കോവിഡ് സജീവ കേസുകളുടെ എണ്ണം അഞ്ചു ലക്ഷം കടന്നതിന്റെ തൊട്ടുപിന്നാലെയാണ് ലോക്ഡൗണ്‍ പ്രഖ്യാപനം.
വ്യാഴാഴ്ച സംസ്ഥാനത്ത് 49,058 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സജീവ കേസുകളുടെ എണ്ണം 5,17,075 ആയി ഉയര്‍ന്നു. ബെംഗളൂരു നഗരത്തില്‍ മാത്രം 23,706 കോവിഡ് കേസുകളും 139 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം കേരളത്തില്‍ നാളെ മുതല്‍ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരും. സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാളെ രാവില ആറു മുതല്‍ 16 ന് അര്‍ധ രാത്രി 12 വരെയാണ് നിയന്ത്രണങ്ങള്‍.