![](/admin/images/uploads/blogs/bot/1709557209_0416459001709557209.jpg)
ജില്ലാതല ബാങ്കിംഗ് അവലോകന യോഗം; മൂന്നാം പാദത്തില്‍ 5295 കോടിയുടെ വായ്പാ വിതരണം
ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 5295 കോടി രൂപ ജില്ലയിൽ വിവിധ ബാങ്കുകൾ വായ്പകൾ നൽകിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. വാർഷിക പ്ലാനിന്റെ 76 ശതമാനമാണ്. ഇതിൽ 2737 കോടി രൂപ കാർഷിക മേഖലയ്ക്കും 685 കോടി രൂപ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും 1001 കോടി രൂപ ഭവന-വിദ്യാഭ്യാസ വായ്പ ഉൾപ്പെടുന്ന മറ്റു മുൻഗണന മേഖലയ്ക്കും വിതരണം ചെയ്തു. ആകെ വിതരണം ചെയ്ത വായ്പയിൽ 4423 കോടി രൂപ മുൻഗണന മേഖലയ്ക്കാണ് വിതരണം ചെയ്തത്. മൂന്നാം പാദത്തിൽ ബാങ്കുകളുടെ വായ്പ നീക്കിയിരുപ്പ് 10456 കോടിയായി വർധിച്ചു. നിക്ഷേപം 8258 കോടിയാണ്.
ഡെപ്യൂട്ടി കളക്ടര്‍ എസ് രമേഷിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ മൂന്നാം പാദത്തിന്റെ പ്രകടനം അവലോകനം ചെയ്തു. 2024-25 സാമ്പത്തിക വർഷത്തിലേക്ക് ജില്ലാ ലീഡ് ബാങ്ക് തയ്യാറാക്കിയ ഡിസ്ട്രിക്ട് ക്രെഡിറ്റ് പ്ലാനിന്റെ പ്രകാശനം ഡെപ്യൂട്ടി കളക്ടർ നിർവഹിച്ചു. 7500 കോടി രൂപയുടെ വായ്പാ ലക്ഷ്യമാണ് 2024-25 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ ലീഡ് ബാങ്ക് മുന്നോട്ടുവയ്ക്കുന്നത്.
ലീഡ് ഡിസ്ട്രിക്ട് ഓഫീസറും റിസർവ് ബാങ്ക് മാനേജറുമായ ഇ.കെ രഞ്ജിത്ത്, ലീഡ് ഡിസ്ട്രിക്ട് മാനേജർ ബിബിൻ മോഹൻ, നബാർഡ് ജില്ലാ ഡെവലപ്പ്മെന്റ് ഓഫീസറും അസിസ്റ്റന്റ് ജനറൽ മാനേജറുമായ വി.ജിഷ, ജില്ലാ പ്ലാനിംഗ് ഓഫീസർ ആർ മണിലാൽ, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ എ.കെ മുജീബ്, അഗ്രിക്കൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ രാജി, കുടുംബശ്രീ മിഷൻ കോർഡിനേറ്റർ പി.ബാലസുബ്രമണ്യം, കേരള ഗ്രാമീൺ ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. യോഗത്തില്‍ ജില്ലയിലെ മുഴുവന്‍ ബാങ്ക് പ്രധിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.