കൽപ്പറ്റയിൽ കേന്ദ്ര ജിഎസ്ടി സൂപ്രണ്ട് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിൽ
കേന്ദ്ര ജിഎസ്‌ടി വകുപ്പിലെ കല്പറ്റ ഓഫീസ് സൂപ്രണ്ട് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. ഹരിയാന സ്വദേശി പർവീന്ദർ സിങ്ങിനെയാണ് വിജിലൻസ് വയനാട് യൂണിറ്റ് പിടികൂടിയത്.ജി.എസ്.ടി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഇൻപുട് ടാക്സ് ക്രെഡിറ്റ് ഇളവ് ചെയ്യുവാൻ പാടില്ല എന്നാണ് നിയമം.എന്നാൽ മാനന്തവാടി സ്വദേശിയായ കരാറുകാരൻ 2018-2019 സാമ്പത്തിക വർഷം ഐ ടി സിയിൽ പത്ത് ലക്ഷത്തിൽപരം രൂപ കുറവ് വരുത്തിയാണ് റിട്ടേൺ ഫയൽ ചെയ്തത്.
ഇത് കണ്ടു പിടിച്ച ഉദ്യോഗസ്ഥൻ പർവീന്ദർ സിംഗ്,പലിശ തുക ഉൾപ്പെടെ ഐ ടി സി അടിയന്തിരമായി അടക്കാൻ നിർദ്ദേശം നൽകി.തുടർന്ന് കല്പറ്റ ഓഫീസിലെത്തിയ കരാറുകാരനോട് പ്രവീന്ദർ സിംഗ് അഞ്ചുലക്ഷം രൂപ കൂടി പിഴയായി അടക്കണമെന്നും അല്ലെങ്കിൽ തനിക്ക് 3 ലക്ഷം രൂപ കൈക്കൂലി നൽകണമെന്നും ആവശ്യപ്പെട്ടു.
ആദ്യ ഗഡുവായി ഒരു ലക്ഷം ഉടൻ നൽകാൻ ആവശ്യപ്പെട്ടതോടെ കരാറുകാരൻ വിജിലൻസിൽ പരാതി നൽകുകയായിരുന്നു.വിജിലൻസ് വയനാട് യൂണിറ്റ് ഡെപ്യൂട്ടി സൂപ്രണ്ട് സി ബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘമൊരുക്കിയ കെണിയിൽ കൽപ്പറ്റയിൽ വെച്ച് ഉദ്യോഗസ്ഥൻ പിന്നീട് കുടുങ്ങുകയായിരുന്നു.
കല്പറ്റ സെന്റ്രൽ ടാക്സ് ആൻഡ് എക്സൈസ് വകുപ്പ് ഓഫീസിനു പുറത്ത് പാർക്ക് ചെയ്ത കാറിൽ വെച്ചാണ് സൂപ്രണ്ട് കൈക്കൂലി വാങ്ങിയത്.പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ നടപടികൾ പൂർത്തിയായാൽ ഹാജരാക്കും.