സ്റ്റെതസ്കോപ് പിടിച്ച കൈകളിൽ ക്യാമറയും സ്റ്റോറി ബോർഡും; വ്യത്യസ്ത അനുഭവം പകർന്ന് "Beyond The Seven Seas"
വലിയ അവകാശവാദങ്ങളും ഘോഷങ്ങളുമൊന്നും ഇല്ലാതെ കേരളത്തിലെ തിയറ്ററുകളിലെത്തിയ "Beyond The Seven Seas" എന്ന ചിത്രം. 26 ഡോക്ടർമാർ ക്യാമറയ്ക്ക് മുന്നിലും പിറകിലുമായി പ്രവർത്തിച്ചതിൻ്റെ പേരിൽ അറേബ്യൻ വേൾഡ് റെക്കോർഡുമായിട്ടാണ് ചിത്രത്തിൻ്റെ വരവ്. തങ്ങളുടേതല്ലാത്ത മേഖലയിൽ നടത്തിയ ഒരു പരിശ്രമം എന്ന നിലയിൽ ഈ ചിത്രം ഏറെ പ്രശംസ അർഹിയ്ക്കുന്നു.. ആ ഒരു പരിഗണന മാറ്റി നിർത്തിയാൽപ്പോലും സമകാലീന ചിത്രങ്ങളുടെ ഇതിവൃത്തത്തിൽ നിന്നും വിഭിന്നമായ ഒരു കഥാതന്തു കണ്ടെത്താനും ഒരു കുടുംബ പശ്ചാത്തലത്തിലൂടെ അതിനെ വികസിപ്പിച്ച് കഥ പറയാനും തിരക്കഥാകൃത്തുക്കളായ റോയ്, ഡോ. സ്മൈലി എന്നിവർ കാണിച്ച ആർജ്ജവം പ്രത്യേകം ശ്രദ്ധേയമാണ്. പുതുമുഖ നായകനെന്ന നിലയിൽ കേന്ദ്രകഥാപാത്രമായ പീറ്റർ ടൈറ്റസും, പ്രധാനപ്പെട്ട മറ്റൊരു വേഷത്തിൽ വരുന്ന ഡോ. പ്രശാന്ത് നായരും ചെറിയ റോളുകളിൽ വരുന്ന മറ്റ് ഡോക്ടർമാരും വളരെ ആയാസരഹിതമായ അഭിനയം കാഴ്ചവച്ചിരിയ്ക്കുന്നു. കിരൺ അരവിന്ദാക്ഷൻ, സിനോജ്, സാവിത്രി ശ്രീധരൻ എന്നീ പരിചിതമുഖങ്ങളും അവരുടെ ഭാഗങ്ങൾ കുറ്റമറ്റതാക്കിയിട്ടുണ്ട്. കംപ്യൂട്ടർ ഗ്രാഫിക്സിൻ്റെയും സാങ്കേതിക വിദ്യകളുടെയും അതിപ്രസരമില്ലാതെ നൈസർഗ്ഗികമായ ചുറ്റുപാടുകളിലും പശ്ചാത്തലഭംഗികളിലും ചിത്രീകരിച്ച ഈ പടത്തിൻ്റെ ഛായാഗ്രാഹകനും തൻ്റെ ജോലിയിൽ നൂറു ശതമാനം ആത്മാർത്ഥത പുലർത്തിയിട്ടുണ്ടെന്ന് പറയാതെ വയ്യ.
പ്രതീഷ് ഉത്തമനോടൊപ്പം സംവിധായികയുടെ കുപ്പായവും ധരിയ്ക്കുന്ന ഡോ. സ്മൈലി ഒരു തുടക്കക്കാരിയുടെ പതർച്ചയില്ലാതെയാണ് കഥ കൊണ്ടു പോകുന്നത്. അടുത്ത കാലത്തെങ്ങും മലയാള സിനിമയിൽ കാണാത്ത ഒരു പ്രതിഭാസമായ കാവ്യഭംഗിയുള്ള, ഇമ്പമാർന്ന അഞ്ചു ഗാനങ്ങൾ ഈ ചിത്രത്തിൻ്റെ വലിയൊരു പ്രത്യേകതയായി എടുത്തു പറയേണ്ടിയിരിയ്ക്കുന്നു. ഡോ.ഉണ്ണികൃഷ്ണവർമ്മ വരികളെഴുതി ഡോ. വിമൽ കുമാർ ഈണമിട്ട ഗാനങ്ങൾ എൺപതുകളിലെ മെലഡികളുടെ ഗൃഹാതുരത്വം സമ്മാനിയ്ക്കുന്നവയാണ്. ഒരു സസ്പെൻസ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമെന്ന നിലയിൽ ആകാംക്ഷയുടെ ചരടിനെ മുറുക്കിത്തന്നെ നിർത്തുന്ന പശ്ചാത്തല സംഗീതം(ഡോ.വിമൽ തന്നെയാണ് ഇതും കൈകാര്യം ചെയ്തിരിയ്ക്കുന്നത്) കഥപറച്ചിലിൻ്റെ ഇഴയടുപ്പം കുറയാതെയിരിയ്ക്കാൻ കുറച്ചൊന്നുമല്ല സഹായിച്ചിരിയ്ക്കുന്നത്.