മനുഷ്യർക്ക് മാത്രമല്ല പുസ്തകങ്ങൾക്കും ഉണ്ടായിരുന്നു ക്വാറന്റൈൻ; ' where the letters bloom ' ജനപ്രിയമാകുന്നു…!!
മനുഷ്യർക്ക് മാത്രമല്ല പുസ്തകങ്ങൾക്കും ഉണ്ടായിരുന്നു ക്വാറന്റൈൻ…!! വായനാ ലോകത്തിന്റെ കഥ പറഞ്ഞ് വായനക്കാരുടെ മനസ്സ് തൊട്ട് ' where the letters bloom ' ജനപ്രിയമാകുന്നു…!!
ഇനി വരുന്ന തലമുറ ലോകത്തെ രണ്ട് രീതിയിലാണ് നോക്കി കാണുക. കോവിഡിന് മുൻപും കോവിഡിനു ശേഷവും. കോവിഡ് കാരണം നിശ്ചലമായത് ഭൂമി മാത്രമല്ല കുറെയധികം മനുഷ്യന്മാർ കൂടിയായിരുന്നു. ആ കൂട്ടത്തിൽ അധികമാരും പറഞ്ഞു കേൾക്കാത്ത ഒന്നായിരുന്നു പുസ്തകങ്ങളുടെ ക്വാറന്റൈൻ. കേൾക്കുമ്പോൾ അല്പം കൗതുകം തോന്നുമെങ്കിലും സംഭവം ഉള്ളതാണ് . ഈ വിഷയം പ്രമേയമാക്കി നവാഗത സംവിധായകൻ റിനു റോയ് സംവിധാനം ചെയ്ത് ഫ്രൈഡേ പേഷ്യന്റ് എന്ന യൂട്യൂബ് ചാനലിൽ പുതുതായി റിലീസ് ചെയ്ത ഡോക്യുമെന്ററി ആണ്
' വേർ ദ ലെറ്റേഴ്സ് ബ്ലൂമ് '.
റിലീസ് കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ പ്രേക്ഷകപ്രശംസ നേടിയെടുത്ത ഡോക്യുമെന്ററി കൂടുതലായി ചർച്ച ചെയ്യുന്നത് കോവിഡ് കാലത്ത് നിശ്ചലമായിപ്പോയ വായനയുടെ ലോകത്തെ കുറിച്ചാണ്. ഒരു പബ്ലിക് ലൈബ്രറിയും അവിടെ സ്ഥിരമായി വന്നിരുന്ന മനുഷ്യരും അവരുടെ പുസ്തകങ്ങളും എല്ലാം ഡോക്യൂമെന്ററിയുടെ പ്രധാന വിഷയങ്ങളായി അവതരിപ്പിച്ചിരിക്കുന്നു. ഇന്റർനെറ്റും സോഷ്യൽ മീഡിയയും സ്മാർട്ട്ഫോണും ഭരിക്കുന്ന ഈയൊരു സമയത്ത് ഇന്നും വായനയെ സ്നേഹിക്കുന്ന
ഒരു വിഭാഗം ആളുകൾ കേരളത്തിലുണ്ടെന്ന് കുറഞ്ഞ സമയത്തിനുള്ളിൽ ഓർമ്മിപ്പിക്കുകയാണ് ഈ ഡോക്യുമെന്ററി. കുട്ടികൾ, മുതിർന്നവർ, പ്രായമായവർ തുടങ്ങി പ്രായഭേദമന്യേ എല്ലാവരും ഒത്തുകൂടുന്ന ഒന്നാണ് ഡോക്യുമെന്ററിയിൽ കാണിച്ചിരിക്കുന്ന പബ്ലിക് ലൈബ്രറി. സോഷ്യൽ ഡിസ്റ്റൻസിങ്ങ് കേരളത്തിൽ നിർബന്ധമാക്കിയപ്പോൾ ലൈബ്രറിയിലേക്ക് ആളുകൾ വരാതെയായി. വായനയ്ക്കും അപ്പുറം വ്യത്യസ്തരായ ഒരു കൂട്ടം ആളുകൾ വന്നിരുന്ന് സൗഹൃദ സംഭാഷണങ്ങൾ പങ്കുവെക്കുന്ന ആ ഇടം പെട്ടെന്ന് ഒരുദിവസം അടയ്ക്കുകയായിരുന്നു. പിന്നീട് ഇന്റർനെറ്റ് വഴി മറ്റെല്ലാ മേഖലകളും തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ ലൈബ്രറി മാത്രം പ്രതിസന്ധിയിലായി.
ഇതിൽ നിന്ന് പുറത്തുകടക്കാൻ ആയി ലൈബ്രറി അധികൃതർ പുസ്തകങ്ങൾക്ക് വേണ്ടി ഒരു ക്വാറന്റൈൻ ഏർപ്പാടാക്കി. ആളുകൾ തിരിച്ചു കൊണ്ടുവരുന്ന പുസ്തകങ്ങൾ സാനിറ്റേസർ ഉപയോഗിച്ച് അണുവിമുക്തമാക്കി ഏഴ് ദിവസങ്ങൾക്ക് ശേഷം മാത്രമാണ് അടുത്ത ആൾക്ക് കൈമാറിയിരുന്നത്. പുസ്തകങ്ങൾ ലൈബ്രറിയിൽ വന്ന് എടുക്കാൻ സാധിക്കാത്തവർക്ക് ഓൺലൈൻ വഴി ബുക്കുകൾ എത്തിച്ചു കൊടുക്കാനുള്ള സംവിധാനം അവർ ആരംഭിച്ചു. ഇങ്ങനെ തുടങ്ങി നീളുന്നു ഡോക്യുമെന്ററിയിലെ പച്ചയായ ജീവിത കാഴ്ചകൾ.
ലോക്ഡോൺ വന്നതിൽ പിന്നെ ലൈബ്രറിയിലെ വായനക്കാർ അനുഭവിക്കേണ്ടിവന്ന പ്രശ്നങ്ങളും അവർ എങ്ങനെ അതിന്നെ നേരിട്ടു എന്നതുമാണ് പിന്നീടങ്ങോട്ട്. പ്രശസ്ത സംവിധായകൻ ബ്ലെസ്സി ഡോക്യുമെന്ററിയിൽ പ്രധാനപ്പെട്ട കുറച്ച് വിഷയങ്ങളെപ്പറ്റി സംസാരിക്കുന്നത് മുഖ്യ ആകർഷണമാണ്.
ഒരു സിനിമ കാണുമ്പോൾ അത് സംവിധായകൻ മനസ്സിൽ കണ്ട രൂപത്തിന്റെ ദൃശ്യാവിഷ്കാരം മാത്രമാണ് നമ്മൾ കാണുന്നത്. എന്നാൽ ഒരു പുസ്തകം വായിക്കുമ്പോൾ അത് വായിക്കുന്ന ഓരോ വായനക്കാരനും സ്വയമേ മനസ്സിൽ സൃഷ്ടിച്ചെടുക്കുന്ന ത് അവർക്ക് ആ വായന എങ്ങനെ അനുഭവപ്പെട്ടു എന്നതിന്റെ വെളിച്ചത്തിലാണ്. ഇതു തന്നെയാണ് ഡോക്യുമെന്ററിയുടെ അവസാനത്തോട് അടുക്കുമ്പോൾ പ്രേക്ഷകനും ഫീൽ ചെയ്യുന്നത്.
ഫ്രൈഡേ പേഷ്യന്റ് എന്ന യൂട്യൂബ് ചാനലിൽ റിലീസ് ആയ ഡോക്യുമെന്ററി അഖിൽ കെ കമൽ നിർമ്മാണം നിർവഹിചിരിക്കുന്നത്. ഹരി ഗോവിന്ദ് ജെ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയിൽ പുതിയ ഒരു വിഷയത്തെ പ്രേക്ഷകരുടെ മുമ്പിൽ അവതരിപ്പിച്ച ടീമിന് ഇതിനോടകം വായനക്കാരുടെ പ്രശംസകൾ ഏറെ ലഭിക്കുകയുണ്ടായി.