'അശ്വത്ഥാമാവ് വെറും ഒരു ആന'; അനുഭവ കഥയുമായി എം ശിവശങ്കർ
ആത്മകഥയുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍. 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്നാണ് ആത്മകഥയുടെ പേര്. താന്‍ വേട്ടയാടപ്പെട്ടു എന്നാണ് പുസ്‌കത്തില്‍ ശിവശങ്കറിന്റെ വാദം.
ജയിലിലെ അനുഭവത്തെക്കുറിച്ചും, അന്വേഷണ ഏജന്‍സികളുടെ സമീപനത്തെക്കുറിച്ചുമൊക്കെയാണ് ആത്മകഥയില്‍ പറയുന്നത്. ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ശനിയാഴ്ച വിപണിയിലെത്തും. പുസ്തകം പുറത്തിറങ്ങിയാല്‍ മാത്രമേ 'അശ്വത്ഥമാവ്' എന്ന് ഉദ്ദേശിച്ചത് ആരെയാണെന്നും, ' ആന' എന്ന് ആരെക്കുറിച്ചാണ് പറയുന്നതെന്ന കാര്യത്തിലുമൊക്കെ വ്യക്തത വരികയുള്ളൂ.
നയതന്ത്ര ചാനലിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ ജയില്‍മോചിതനായ ശേഷം മാദ്ധ്യമപ്രവര്‍ത്തകരൊക്കെ പ്രതികരണമറിയാന്‍ ശ്രമിച്ചിരുന്നെങ്കിലും ശിവശങ്കര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഒന്നര വര്‍ഷത്തെ സസ്‌പെന്‍ഷന് ശേഷം അദ്ദേഹം അടുത്തിടെയാണ് തിരികെ സര്‍വീസില്‍ പ്രവേശിച്ചത്.
ദ്രോണരെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. ആ ആചാര്യന്‍ വീഴ്‌ത്താന്‍ മകന്റെ ജീവന്‍ പോയ കാര്യം പറയുക മാത്രമേ രക്ഷയുള്ളൂവെന്ന് പാണ്ഡവര്‍ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് ഒരു ആനയ്ക്ക് അശ്വത്ഥാമാവ് എന്ന് പേരിട്ടു. അതിന് ശേഷം അതിനെ കൊന്നു. സത്യം മാത്രം പറയുന്ന ധര്‍മ്മ പൂത്രര്‍ അശ്വത്ഥമാവ് കൊല്ലപ്പെട്ടുവെന്ന് ദ്രോണരോട് പറഞ്ഞു. അതില്‍ ആനയെന്ന് പറഞ്ഞത് മാത്രം പതുക്കെയാക്കി. വേദനയില്‍ ദ്രോണര്‍ തളര്‍ന്നിരുന്നു. പിന്നാലെ ദ്രോണരുടെ ജീവനെടുത്തു. ഈ കഥയെയാണ് ശിവശങ്കര്‍ തന്റെ ആത്മകഥാപരമായ പുസ്തകത്തിന്റെ പേരിലൂടെ മലയാളികളെ ഓര്‍മ്മപ്പെടുത്തുന്നത്.
ജയില്‍ അനുഭവമടക്കം വിവരിച്ച് എം ശിവശങ്കറിന്റെ പിറന്നാള്‍ദിന കുറിപ്പ് വൈറലായിരുന്നു. 59 വയസ് തികഞ്ഞ അന്നായിരുന്നു മുഖ്യമന്ത്രിയുടെ മുന്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫേസ്‌ബുക്കില്‍ അനുഭവങ്ങള്‍ വിവരിച്ചത്. ഇത്തവണയും പിറന്നാളിന് ആഘോഷങ്ങള്‍ ഒന്നുമില്ല. കഴിഞ്ഞ വര്‍ഷം പിറന്നാള്‍ ജയില്‍ മുറിയുടെ തണുത്ത തറയിലായിരുന്നു. അന്നവിടെ ആരും തന്റെ പിറന്നാള്‍ ഓര്‍ക്കാന്‍ ഉണ്ടായിരുന്നില്ല. ഈ പിറന്നാള്‍ ദിനത്തില്‍ സന്ദേശങ്ങള്‍ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം എങ്കിലും തിരികെ കിട്ടിയിരിക്കുന്നു. സ്വാതന്ത്ര്യം അമൂല്യമാണെന്ന പാഠം പഠിക്കാന്‍ കഴിഞ്ഞു. അത് ചിലര്‍ കവര്‍ന്നെടുത്തേക്കാമെന്ന ശ്രദ്ധ ഉണ്ടാകണം. യഥാര്‍ത്ഥ സ്നേഹിതരേ മനസിലാക്കാന്‍ ഈ അനുഭവങ്ങള്‍ സഹായിച്ചു. മുന്‍പ് പിറന്നാള്‍ ആശംസിച്ചിരുന്നവരുടെ പത്തിലൊന്ന് ആളുകള്‍ മാത്രമാണ് ഇത്തവണ പിറന്നാള്‍ ആശംസിച്ചത് എന്നും ശിവശങ്കര്‍ ഫേസ്‌ബുക്ക് കുറിപ്പില്‍ പറയുന്നു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ സസ്പെന്‍ഷനിലായ എം ശിവശങ്കര്‍ ഒന്നരവര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് തിരികെ സര്‍വീസില്‍ പ്രവേശിച്ചത്. സസ്പെന്‍ഷന്‍ കാലാവധി തീര്‍ന്നതിനാല്‍ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്. നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ജൂലൈ 16 നായിരുന്നു ശിവശങ്കറിനെ സസ്പെന്റ് ചെയ്തത്. പിന്നീട് കസ്റ്റംസും എന്‍ഫോഴ്സമെന്റും വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ ശിവശങ്കര്‍ പ്രതിയായി.
സ്വര്‍ണ്ണക്കടത്ത് കേസിലും ലൈഫ് മിഷന്‍ അഴിമതിക്കേസിലുമാണ് പ്രതി ചേര്‍ത്തത്. ഇഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്യുകയും 98 ദിവസം ജയില്‍ലില്‍ കഴിയുകയും ചെയ്തു. 2023 ജനുവരിവരെയാണ് ശിവശങ്കറിന്റെ സര്‍വ്വീസ് കാലാവധി.
176 പേജുകളുള്ള പുസ്തകത്തിന്റെ വില 210 ആണ്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സ്വപ്‌നക്കടത്തുകേസിലെ ശിവശങ്കറിന്റെ അനുഭവങ്ങള്‍ പുസ്തകമാകുമ്ബോള്‍ മലയാളി വായനക്കാര്‍ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് പ്രസാധകര്‍.