ബ്ലാക് ഫംഗസ് മരുന്നിന് നികുതിയില്ല; കോവിഡ് വാക്സിന് അഞ്ചു ശതമാനം നികുതി തുടരും
ന്യൂഡല്‍ഹി: കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ക്കും ഉപകരണങ്ങള്‍ക്കും നികുതി കുറച്ചു. ചരക്കു സേവന നികുതി കൗണ്‍സില്‍ യോഗമാണ് അടുത്ത സെപ്റ്റംബര്‍ 30 വരെ നികുതി കുറക്കാന്‍ തീരുമാനിച്ചത്. ഇലക്ട്രിക് ഫര്‍ണസുകള്‍, ശരീരോഷ്‌മാവ് അളക്കുന്ന ഉപകരണം എന്നിവയുടെ നികുതി കുറച്ചിട്ടുണ്ട്. ആംബുലന്‍സിന് 12 ശതമാനമാകും ഇനി നികുതി. കോവിഡ് വാക്സിന് അഞ്ചു ശതമാനം നികുതി നിലനിര്‍ത്തിയിട്ടുണ്ട്.
ആര്‍.ടി-പി.സി.ആര്‍ പരിശോധന മെഷീന്‍, ആര്‍.എന്‍.എ എക്സ്ട്രാക്ഷന്‍ മെഷീന്‍, ജിനോം സീക്വന്‍സിങ് മെഷീന്‍ ഉള്‍പെടെ നിലവില്‍ 18 ശതമാനം നികുതി ഈടാക്കുന്ന വസ്തുക്കള്‍ക്ക് കുറവൊന്നും വരുത്തില്ല. ജിനോം സീക്വന്‍സിങ് കിറ്റുകള്‍ക്ക് 12 ശതമാനം നികുതിയുള്ളത് തുടരും. കോവിഡ് പരിശോധന കിറ്റുകള്‍ക്കാവശ്യമായ അസംസ്കൃത വസ്തുക്കള്‍ക്കുള്ള നികുതിയും കുറക്കില്ല. മരുന്നുകളായ ഹെപാരിന്‍, റെംഡെസിവിര്‍ എന്നിവക്ക് 12 ശതമാനം നികുതിയായിരുന്നത് അഞ്ചാക്കി ചുരുക്കി. മെഡിക്കല്‍ ഗ്രേഡ് ഓക്സിജന്‍, ഓക്സിജൻ കോണ്‍സന്‍ട്രേറ്റര്‍, ജനറേറ്റര്‍, വെന്‍റിലേറ്റര്‍, വെന്‍റിലേറ്റര്‍ മാസ്കുകള്‍, ബിപാപ് മെഷീന്‍, ഹൈഫ്ളോ നാസല്‍ കാനുല ഡിവൈസ് എന്നിവക്കുള്‍പെടെ ഇനി അഞ്ചു ശതമാനമാകും നികുതി.
ബ്ലാക് ഫംഗസ് ചികിത്സക്ക് ഉപയോഗിക്കുന്ന ടോസിലിസുമാബ്, ആംഫോടെറിസിന്‍ ബി എന്നിവയുടെ നികുതി ഒഴിവാക്കി.