ലോക്ഡൗൺ; ഹോട്ടൽ തൊഴിലാളികൾ ദുരിതത്തിൽ. സർക്കാർ ഇടപെടണമെന്ന് ആവശ്യം
കൊവിഡ് വ്യാപനം ആരംഭിച്ച ശേഷം ഭക്ഷണശാലകളും തട്ടുകടകളും ഉൾപ്പടെ ഉള്ളവ മാസങ്ങളോളം അടഞ്ഞു കിടക്കുകയായിരുന്നു. ഇതേ തുടർന്ന് ദുരിതത്തിലായത് ലക്ഷകണക്കിന് വരുന്ന ഹോട്ടൽ തൊഴിലാളികളാണ്. തദേശിയരും ഇതര സംസ്ഥാനക്കാരും ഉൾപ്പടെ ലക്ഷകണക്കിന് ആളുകളാണ് ഹോട്ടൽ മേഖലയിൽ തൊഴിൽ എടുക്കുന്നത്. പാചക തൊഴിലാളുകളും ശുചീകരണ തൊഴിലാളികളും എല്ലാം ഇതിൽ ഉൾപ്പെടുന്നു.
കൊവിഡ് വ്യാപനം കുറഞ്ഞ സമയത്തും നിലവിലെ ഹോട്ടലുകളിൽ പാർസൽ സൗകര്യങ്ങൾ ഉണ്ടെങ്കിലും തൊഴിലാളികളുടെ എണ്ണം കുറച്ചാണ് ഒട്ടുമിക്ക ഹോട്ടലുകളും പ്രവർത്തിക്കുന്നത്. പലർക്കും ജോലി തന്നെ നഷ്‌ടമായ സ്ഥിതിയാണ്. ഇതര സംസ്ഥാനക്കാർ പലരും കേരളം വിട്ടെങ്കിലും തദേശിയർ ആകെ ദുരിതത്തിലാണ്. ജോലി ഇല്ലാതെ ആയതോടെ ഭക്ഷണം വിളമ്പിയവർക്ക് ഭക്ഷണം കിട്ടാത്ത അവസ്ഥയാണ്. വീടിന്റെ വരുമാനം നിലച്ചതോടെ ഭക്ഷണത്തിനൊപ്പം മരുന്ന് വാങ്ങാനും കഴിയാത്ത സാഹചര്യത്തിൽ ഉള്ളവരും നിരവധിയുണ്ട്. ലോൺ തിരച്ചടവുകളും മുടങ്ങിയ അവസ്ഥയിലാണ് പലരും. ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് തന്നെ പല തൊഴിലാളികൾക്കും മുൻപ് മുടങ്ങിയ ശമ്പളവും കൊവിഡ് ദുരിതത്തിന്റെ പേരിൽ തടഞ്ഞുവച്ചിരിക്കുകയാണ് എന്ന് KHRSA( കേരള ഹോട്ടൽ & റിസോർട്ട് സ്റ്റാഫ് അസോസിയേഷൻ ) സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ഗ്ലാഡ്സ് ജോർജ്, വൈസ് പ്രസിഡന്റ് നിതിൻ കെ മത്തായി, സെക്രട്ടറി ലിജോ ടിജെ എന്നിവർ ഉന്നയിക്കുന്നു.
വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെട്ട് തൊഴിലാളുകളുടെ ദുരിതം പരിഹരിക്കണം എന്നാണ് സംഘടനയുടെ ആവശ്യം.