വനിതാ ദിനത്തിൽ കളക്ടറേറ്റിലെ വനിതാ ജീവനക്കാർക്കു കൂട്ടായി 'കൂടെ'
വനിതകൾക്കായി \'കൂടെ\' പദ്ധതിയുമായി ജില്ലാ ഭരണകൂടം
വനിതാ സെൽ പ്രവർത്തനം തുടങ്ങി
വനിതാ ദിനത്തിൽ സിവിൽ സ്റ്റേഷനിലെ വനിതാ ജീവനക്കാർക്കായി \'കൂടെ\' പദ്ധതിയുമായി ജില്ലാ ഭരണകൂടം. തിരുവനന്തപുരം കളക്ടറേറ്റ് കൂടുതൽ സ്ത്രീ സൗഹൃദമാക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവയ്ക്കുക, വനിതാ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുക, അവർക്കു നിയമസഹായം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി ആരഭിക്കുന്ന പദ്ധതി \'ട്രിവാൻഡ്രം എഹെഡ\'് എന്ന ഉദ്യമത്തിനു കീഴിലാണു വിഭാവനംചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള വനിതാ സെൽ കളക്ടറേറ്റിൽ പ്രവർത്തനം തുടങ്ങി.
സിവിൽ സ്റ്റേഷനിലെ എല്ലാ വനിതാ ജീവനക്കാർക്കും തങ്ങളുടെ പ്രയാസങ്ങളും പ്രശ്‌നങ്ങളും പങ്കുവയ്ക്കാനുള്ള വേദിയായി \'കൂടെ\' മാറുമെന്നു പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. എല്ലാ വനിതാ ജീവനക്കാരും പരസ്പരം താങ്ങും തണലുമാകണമെന്നും കളക്ടർ പറഞ്ഞു. സ്ത്രീകൾ ഒറ്റക്കെട്ടായി നിന്നാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നു ചടങ്ങിൽ പങ്കെടുത്ത സബ് കളക്ടർ എം.എസ്. മാധവിക്കുട്ടി പറഞ്ഞു.
ജില്ലാ കളക്ടർ ചെയർപേഴ്‌സണായും സബ് കളക്ടർ വൈസ് ചെയർപേഴ്‌സണായും കളക്ടറേറ്റിലെ മുതിർന്ന വനിതാ ഡെപ്യൂട്ടി കളക്ടർ, വനിതാ കൗൺസിലർ, ഒരു അഭിഭാഷക എന്നിവർ അംഗങ്ങളായുമാണു വനിതാ സെൽ രൂപീകരിച്ചിട്ടുള്ളത്. ഡെപ്യൂട്ടി കളക്ടർ ആർ. രാജലക്ഷ്മി, സൈക്കോളജിസ്റ്റ് പ്രിയ മണി, അഡ്വ. ശ്രീജ ശശിധരൻ എന്നിവരാണ് ഇപ്പോഴത്തെ സമിതിയിലെ അംഗങ്ങൾ. മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും ശനിയാഴ്ച വനിതാ സെല്ലിന്റെ സേവനം ലഭിക്കും. ഈ സെൽ വഴി വനിത ജീവനക്കാർക്ക് അവരുടെ പ്രശ്‌നങ്ങൾ പങ്കുവയ്ക്കാം. സൗജന്യ കൗൺസലിങ്, നിയമ സഹായം എന്നിവയും ലഭിക്കും.
വനിതാ ജീവനക്കാരുടെ മാനസിക ക്ഷേമത്തിനു കലാ-കായിക പരിപാടികൾ, യോഗ പരിശീലനം, മോട്ടിവേഷൻ സെഷനുകൾ, തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ, ആരോഗ്യകരമായ ജീവിത ശൈലിയുടെ ആവശ്യകത തുടങ്ങി വിവിധ വിഷയങ്ങളെക്കുറച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ, സൗജന്യ മെഡിക്കൽ പരിശോധന എന്നിവയും വനിത സെല്ലിന്റെ ഭാഗമായി ഉണ്ടാകും.