നിപാ: പൂനെ വൈറോളജി ഇൻസ‌്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘം തൊടുപുഴയിൽ
തൊടുപുഴ : നിപാ രോഗഭീതിയിൽ നിന്നും കേരളം മുക്തമായിക്കൊണ്ടിരിക്കെ, രോഗവ്യാപനത്തിന്റെ സാധ്യതകൾ കണ്ടെത്തി എല്ലാ പഴുതുകളും അടയ‌്ക്കുക എന്ന ലക്ഷ്യത്തോടെ പൂനെ നാഷണൽ വൈറോളജി ഇൻസ‌്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിദഗദ‌്ധസംഘം തൊടുപുഴയിൽ പരിശോധനയ‌്ക്കെത്തി. ആലപ്പുഴ വൈറോളജി ഇൻസ‌്റ്റിറ്റ്യൂട്ടുമായി സഹകരിച്ചായിരുന്നു വവ്വാലുകളെ പിടികൂടിയുള്ള പരിശോധനയ‌്ക്ക‌് തുടക്കമിട്ടത‌്.
നിപാ രോഗം ബാധിച്ച വിദ്യാർഥി താമസിച്ചിരുന്ന തൊടുപുഴയിലെ പ്രദേശത്തു നിന്നും അഞ്ചു കിലോമീറ്റർ അകലെ നഗരസഭയിലെ 34﹣-ാം വാർഡ‌് പരിസരത്തെ റബർതോട്ടത്തിൽ കൂട്ടത്തോടെ വവ്വാലുകളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ വിവരം അനുസരിച്ചാണ‌് വിദഗ‌്ധസംഘം എത്തിയത‌്.
പ്രദേശത്ത‌് 42 മുതൽ 50 അടിയോളം ഉയരത്തിൽ ‘മിസ‌്റ്റ‌് നെറ്റ‌്’ സ്ഥാപിച്ചാണ‌് വവ്വാലുകളെ പിടികൂടുന്നത‌്. തൊടുപുഴയിൽ ആദ്യം പരിശോധന നടത്തിയ സ്ഥലത്ത‌് ഇത്തരത്തിൽ മൂന്ന‌് ‘മിസ‌്റ്റ‌് നെറ്റുകൾ’ സ്ഥാപിച്ചു. പ്രത്യേക മുഖാവരണങ്ങൾ അണിഞ്ഞാണ‌് സംഘം വവ്വാലുകളുള്ള സ്ഥലത്ത‌് പരിശോധന നടത്തിയത‌്. ഞായറാഴ‌്ച രാവിലെയോടെ ‘മിസ‌്റ്റ‌് നെറ്റിൽ’ വവ്വാലുകൾ കുടുങ്ങുമെന്ന‌് സംഘം അറിയിച്ചു. തൊടുപുഴയിലും വടക്കൻ പറവൂരിലും രണ്ടിടങ്ങളിൽ വീതം വവ്വാലുകളെ പിടികൂടി പരിശോധിക്കാനാണ‌് ലക്ഷ്യമിട്ടിട്ടുള്ളത‌്. നൂറിലേറെ വവ്വാലുകളെ പരിശോധനയ‌്ക്ക‌് വിധേയമാക്കും. ഇവയെ പിടികൂടി ഉമിനീര‌് അടക്കമുള്ള സ്രവങ്ങൾ ശേഖരിച്ച ശേഷം വിട്ടയയ‌്ക്കും. തുടർന്ന‌് സ്രവങ്ങൾ വൈറോളജി ഇൻസ‌്റ്റിറ്റ്യൂട്ടിന്റെ വാഹനത്തിൽ പൂനെയിലെ ലാബിൽ എത്തിച്ചായിരിക്കും പരിശോധിക്കുകയെന്ന‌് നാഷണൽ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് വൈറോളജി ആലപ്പുഴ യൂണിറ്റിലെ അസിസ‌്റ്റന്റ‌് ഡയറക്ടർ ഡോ. ബാലസുബ്രഹ‌്മണ്യം പറഞ്ഞു.
പൂനെ ഇൻസ‌്റ്റിറ്റ്യൂട്ടിലെ അസിസ‌്റ്റന്റ‌് ഡയറക്ടർ ഡോ. എം ബി ഗോഖലെ, ഡപ്യൂട്ടി ഡയറക്ടർ ഡോ. എ ബി സുദീപ‌് എന്നവരടക്കം മൂന്ന‌് ശാസ‌്ത്രജ്ഞരും അഞ്ച‌് സാങ്കേതിക വിദഗ‌്ധരും അടങ്ങുന്ന സംഘമാണ‌് തൊടുപുഴയിൽ പരിശോധനയ‌്ക്ക‌് എത്തിയത‌്. വവ്വാലുകളെ പിടികൂടി സ്രവങ്ങൾ ശേഖരിക്കുന്ന പ്രക്രിയ പൂർത്തിയാക്കാൻ പത്തു ദിവസത്തോളം എടുത്തേക്കാമെന്നും അവർ അറിയിച്ചു.