കേരളത്തിന്റെ നിപ അതിജീവനം; കാലിഫോർണിയ സർവകലാശാല വെബ്‌സൈറ്റിൽ
കാലിഫോർണിയ: സംസ്ഥാന സര്‍ക്കാരിന്റെ നിപ്പ പ്രതിരോധത്തെ പരാമര്‍ശിച്ച് കാലിഫോര്‍ണിയ സര്‍വ്വകലാശാലയുടെ (യുസി ഡാവിസ്) വെബ്‌സൈറ്റ്. കാലിഫോര്‍ണിയ നാഷണല്‍ പ്രിമേറ്റ് റിസേര്‍ച്ച് (സിഎന്‍പിആര്‍സി) ചീഫ് വൈറോളജിസ്റ്റ് ഡോ. കോയന്‍ വാന്‍ റോംപെയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തേക്കുറിച്ചുള്ള ലേഖനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിപ്പ വൈറസ് ബാധയെ കൈകാര്യം ചെയ്തതിനെ പ്രശംസിക്കുന്നത്. നിപ്പ വൈറസ് ബാധ അനേകം പേരുടെ ജീവന്‍ അപഹരിച്ചേനെയെന്നും സംസ്ഥാന സര്‍ക്കാരിന്റെ കാര്യക്ഷമമായ പ്രതികരണം അവിശ്വസനീയമാണെന്നും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.
''അടുത്തിടെ നിപ്പ വൈറസ് ബാധകള്‍ അനുഭവിക്കുകയായിരുന്നു കേരളം. ഒരു ഔട്‌ബ്രേക്കില്‍ 17 പേര്‍ മരിക്കുകയുണ്ടായി. സര്‍ക്കാരിന്റേയും ഡോക്ടര്‍മാരുടേയും അവിശ്വസനീയവും കാര്യക്ഷമവുമായ പ്രതികരണമില്ലായിരുന്നെങ്കില്‍ വൈറസ് അനേകം പേരുടെ മരണത്തിന് ഇടയാക്കിയേനെ.''
രോഗ ബാധകളേക്കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രജ്ഞനായ വാന്‍ റോംപെ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ക്ഷണപ്രകാരം കേരളത്തില്‍ എത്തിയിരുന്നു. കണ്ണൂരില്‍ നടത്തിയ പ്രഭാഷണത്തില്‍ ആഗോള താപനം, ആഗോളവല്‍ക്കരണം, വനനശീകരണം, യാത്രയിലുണ്ടായ വര്‍ധന എന്നിവയെല്ലാം പുതിയ വൈറസുകളെ ലോകത്ത് പരത്തുന്നത് എങ്ങനെയാണെന്ന് അദ്ദഹം വ്യക്തമാക്കുകയുണ്ടായി. കേരളത്തില്‍ നിര്‍മ്മിക്കുന്ന ഗവേഷണ സംവിധാനങ്ങള്‍ക്ക് സിഎന്‍പിആര്‍സിയുടെ പിന്തുണ അറിയിച്ചതായും ലേഖനത്തിലുണ്ട്.