ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ്
നഗരത്തില്‍ വ്യാജ എസ്എംഎസുകള്‍ അയച്ച് ഓണ്‍ലൈന്‍ ടാക്‌സി സൈബര്‍ തട്ടിപ്പ്. ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരെയാണ് തട്ടിപ്പ് സംഘങ്ങള്‍ ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ ആപ്പുവഴി യാത്ര ബുക്ക് ചെയ്തതിന് പിന്നാലെ യാത്…

നഗരത്തില്‍ വ്യാജ എസ്എംഎസുകള്‍ അയച്ച് ഓണ്‍ലൈന്‍ ടാക്‌സി സൈബര്‍ തട്ടിപ്പ്. ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരെയാണ് തട്ടിപ്പ് സംഘങ്ങള്‍ ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ ആപ്പുവഴി യാത്ര ബുക്ക് ചെയ്തതിന് പിന്നാലെ യാത്രക്കാരന്‍ എന്ന വ്യാജേന ഡ്രൈവറെ ഫോണിലോ വാട്‌സാപ്പിലോ ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. യാത്രക്കൂലി ഡ്രൈവറുടെ അക്കൗണ്ടിലേക്ക് അയച്ചപ്പോള്‍ തുക മാറിപ്പോയെന്ന് പറഞ്ഞും ബാങ്കില്‍ നിന്ന് പണം നഷ്ടമായതിന്റെ വ്യാജ എസ്എംഎസ് ഡ്രൈവറുടെ ഫോണിലേക്ക് അയച്ചും പണം ആവശ്യപ്പെടുകയാണ് രീതി. മറ്റൊരാള്‍ പണം അയച്ചെന്നും യാത്രാക്കൂലിയേക്കാള്‍ അധികം തുകയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് യാത്രക്കാരന്റെ ഫോണ്‍ കോൾ ഡ്രൈവര്‍ക്ക് ലഭിക്കുന്നത്.
സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് യാത്രക്കാരന്റെ അക്കൗണ്ടില്‍നിന്ന് നേരിട്ട് പണം നല്‍കാന്‍ കഴിയാത്തതിനാലാണ് ഡ്രൈവറുടെ അക്കൗണ്ടിലേക്ക് മറ്റൊരാളുടെ അക്കൗണ്ടില്‍ നിന്നും തുക അയച്ചതെന്നും അധിക തുക തിരികെ അയക്കണമെന്നും ഡ്രൈവറെ വിളിച്ച് ആവശ്യപ്പെടും. അക്കൗണ്ടില്‍ പണം എത്തിയെന്ന് വിശ്വസിച്ച് ഡ്രൈവര്‍ തുക യാത്രക്കാരന്റെ അക്കൗണ്ടിലേക്ക് കൈമാറും. ഇതോടെയാണ് ഡ്രൈവര്‍ തട്ടിപ്പിനിരയാകുന്നത്. ഡ്രൈവിങ്ങിനിടയില്‍ എസ്എംഎസ് വിശദമായി പരിശോധിക്കാന്‍ കഴിയില്ലെന്നത് മുതലെടുക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്.
നിരവധി ഡ്രൈവര്‍മാര്‍ക്ക് സമാന രീതിയില്‍ പണം നഷ്ടപ്പെട്ട വിവരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. കരിക്കകം സ്വദേശിയായ ഓട്ടോഡ്രൈവര്‍ക്ക് 4200 രൂപ കഴിഞ്ഞദിവസം ഇങ്ങനെ നഷ്ടമായിരുന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍നിന്നുള്ള യാത്രയാണ് ബുക്ക് ചെയ്തിരുന്നത്. ആശുപത്രിയില്‍ അടയ്ക്കേണ്ട തുക എന്നുപറഞ്ഞാണ് ഓട്ടോഡ്രൈവര്‍ക്ക് സന്ദേശം അയച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സൈബര്‍ പൊലീസ് അറിയിച്ചു. തട്ടിപ്പിന് ഇരയായാല്‍ 1930 എന്ന സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലുമായി ബന്ധപ്പെടണമെന്നും സ്റ്റേറ്റ് പൊലീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.




