കേന്ദ്ര ബജറ്റ് 2019 | LIVE UPDATES
അര നൂറ്റാണ്ടിനുശേഷം ഒരു വനിത, ബജറ്റുമായി പാർലമെന്റിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻ.ഡി.എ. സർക്കാരിന്റെ ആദ്യ ബജറ്റുമായി ധനമന്ത്രി നിർമല സീതാരാമൻ വെള്ളിയാഴ്ച പാർലമെന്റിലെത്തുമ്പോൾ അവരുടെ ബജറ്റ്പെട്ടിയിൽ എന്തൊക്കെയുണ്ടാകും...? 1970-ൽ ധനമന്ത്രാലയത്തിന്റെ കൂടി ചുമതലയുണ്ടായിരുന്ന അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കു ശേഷം ആദ്യമായാണ് ഒരു വനിത ബജറ്റ് അവതരിപ്പിക്കുന്നത്.കാര്‍ഷിക – ഗ്രാമീണമേഖയ്ക്കും അടിസ്ഥാന സൗകര്യവികസനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ബജറ്റില്‍ ഉൗന്നല്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
2025ല്‍ അഞ്ച് ട്രില്യണ്‍ ഡോളറിന്‍റെ സമ്പദ് വ്യവസ്ഥയാകുക. ഇതാണ് ലക്ഷ്യം. മാര്‍ഗം പക്ഷെ ദുഷ്കരമാണ്. സമ്പദ്‍രംഗം തളര്‍ച്ച നേരിടുന്നുവെന്ന് ഇന്നലെ പുറത്തിറക്കിയ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് സമ്മതിക്കുന്നു. നിര്‍മല സീതാരാമന്‍റെ കന്നി ബജറ്റിലെ മാജിക്കുകള്‍ക്കായി ഏവരും ഉറ്റുനോക്കുന്നതും വെല്ലുവിളികളുടെ കണക്കു പുസ്തകം മുന്നിലുള്ളതുകൊണ്ടാണ്. കാര്‍ഷികമേഖലയ്ക്ക് കുതിപ്പേകാനും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനും ജലക്ഷാമം നേരിടാനും പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നു.
ചെറുകിട വ്യവസായമേഖലയ്ക്കും തൊഴില്‍ പ്രതിസന്ധി പരിഹരിക്കാനും നൈപുണ്യവികസനത്തിനും പരിഗണനയുണ്ടാകും. അടിസ്ഥാന സൗകര്യവികസനത്തിനും സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കും കൂടുതല്‍ തുക നീക്കിവെച്ചേക്കും. രാജ്യത്തെ വന്‍ മുതലാളിമാരില്‍ നിന്ന് നേരത്തെ ഈടാക്കിയിരുന്ന ഇന്‍ഹറിറ്റന്‍സ് നികുതി തിരിച്ചുകൊണ്ടുവന്നേക്കുമെന്ന് സൂചനയുണ്ട്. നിക്ഷേപവും കയറ്റുമതിയും വര്‍ധിപ്പിക്കാന്‍ കാര്യമായ ശ്രമുണ്ടാകും. ആദായനികുതി ഘടനയില്‍ പരിഷ്ക്കാരങ്ങള്‍ കൊണ്ടുവന്നേക്കും.
അഞ്ച് ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്‍ റിബേറ്റ് നല്‍കി ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള ഇടക്കാല ബജറ്റില്‍ കൈയടി നേടിയിരുന്നു. നിലവിലുള്ള 2.5 ലക്ഷത്തിൽ നിന്ന് 3 ലക്ഷമായി ആദായ നികുതി പരിധി ഉയർത്താനുള്ള ആലോചനകളാണ് ധനമന്ത്രാലയം നടത്തുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്താന്‍ വായ്പ പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്‍റെ ആവശ്യം മുന്നിലുണ്ട്. എയിംസ്, രാജ്യാന്തര ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട്, തീരദേശപാത, വ്യാവസായിക ഇടനാഴി കൊച്ചി വഴി കോയമ്പത്തൂരിലേയ്ക്ക് നീട്ടുക തുടങ്ങി പഴയതും പുതിയ ആവശ്യങ്ങള്‍ക്ക് അനുകൂല പ്രതികരണത്തിനായി കേരളം കാതോര്‍ത്തിരിക്കുന്നു.