ഡിജിറ്റൽ കറൻസി; 5 ജി ഉടൻ; കേന്ദ്ര ബജറ്റിന്റെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ ഇങ്ങനെ
ന്യൂഡൽഹി: 2022–23 സാമ്പത്തികവർഷത്തെ ബജറ്റ് അവതരണം പൂർത്തിയായി. ഒന്നര മണിക്കൂർ മാത്രം നീണ്ടതായിരുന്നു കേന്ദ്രധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രസംഗം. ആദായനികുതി റിട്ടേൺ പരിഷ്കരിക്കുമെന്ന് ബജറ്റിൽ ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. തെറ്റുകൾ തിരുത്തി റിട്ടേൺ സമർപ്പിക്കാൻ രണ്ടുവർഷം സാവകാശം നൽകും. റിട്ടേൺ അധികനികുതി നൽകി മാറ്റങ്ങളോടെ ഫയൽ ചെയ്യാം. മറച്ചുവച്ച വരുമാനം പിന്നീടു വെളിപ്പെടുത്താനും അവസരമുണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു. ആദായ നികുതിയിൽ പുതിയ ഇളവുകളില്ല. ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല.
ഇ- പാസ്‌പോര്‍ട്ട്
രാജ്യത്ത് ഇ- പാസ്‌പോര്‍ട്ട് സംവിധാനം ഉടന്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. 2022-23 സാമ്പത്തികവര്‍ഷം ഇ പാസ്‌പോര്‍ട്ട് സംവിധാനം പൗരന്മാര്‍ക്ക് ലഭ്യമാക്കും. ചിപ്പുകള്‍ പിടിപ്പിച്ചതും പുത്തന്‍ സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ചതും ആയിരിക്കും ഇ-പാസ്‌പോര്‍ട്ട് സംവിധാനം. കൂടുതല്‍ സുരക്ഷാ സംവിധാനങ്ങൾ അടങ്ങിയതായരിക്കും ഇ-പാസ്‌പോര്‍ട്ട്. റേഡിയോ ഫ്രീക്വന്‍സി തിരിച്ചറിയല്‍ സംവിധാനവും ബയോമെട്രിക് സംവിധാനവും സംയോജിപ്പിച്ചായിരിക്കും ഇത്. പാസ്‌പോര്‍ട്ടിന്റെ പുറംചട്ടയില്‍ ഇലക്ടോണിക് ചിപ്പും സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും ചേര്‍ക്കും.
5 ജി സ്‌പെക്ട്രം
5 ജി സ്‌പെക്ട്രം ലേലം ഈ വര്‍ഷം തന്നെ നടത്തുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു. 2022-23 സാമ്പത്തിക വര്‍ഷം തന്നെ 5 ജി സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാകും. ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിക്കും.
ഡിജിറ്റല്‍ റുപ്പീ
2022-23 വര്‍ഷത്തില്‍ ഡിജിറ്റല്‍ റുപ്പീ പുറത്തിറക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ബ്ലോക്ക് ചെയിന്‍, മറ്റ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ റുപ്പീകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കും. ഇത് സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.
വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍ക്ക് ഇനിമുതല്‍ നികുതി; 30 ശതമാനം നികുതി
രാജ്യത്ത് വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍ക്ക് ഇനി നികുതി അടയ്ക്കണം. 30 ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തുക. വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തി കൈമാറ്റത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ 30 ശതമാനമാണ് നികുതി.
ഗ്രീന്‍ മൊബിലിറ്റി
ഗ്രീന്‍ മൊബിലിറ്റി ഉറപ്പാക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കുമെന്നാണ് ബജറ്റ് പ്രഖ്യാപനത്തില്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനായി ഇലക്ട്രിക് ചാര്‍ജിങ്ങ് സെന്ററുകള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളെ മാത്രം ഉള്‍പ്പെടുത്തി പ്രത്യേക സോണുകള്‍ ഒരുക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ പറയുന്നു. ബാറ്ററികള്‍ നിര്‍മിക്കുന്നതിനും ഊര്‍ജം ഉത്പാദിപ്പിക്കുന്നതിനുമായി സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്. ഇത് ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനത്തിന് സഹായിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചു. സീറോ ഫോസില്‍ ഫ്യുവല്‍ പോളിസിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
എയർ ഇന്ത്യയ്ക്കു പിന്നാലെ എൽഐസിയും ഉടൻ സ്വകാര്യവൽക്കരിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
'ഒരു രാജ്യം, ഒരു രജിസ്‌ട്രേഷന്‍' പദ്ധതി
ഭൂമി കൈമാറ്റത്തിന് ഒരു രാജ്യം, ഒരു രജിസ്‌ട്രേഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. പ്രത്യേക സാമ്പത്തിക മേഖല(സെസ്) നിയമത്തില്‍ സംസ്ഥാനങ്ങളെ കൂടി പങ്കാളികളാക്കാന്‍ കഴിയുന്നവിധം പുതിയ നിയമനിര്‍മാണം നടത്തുമെന്നും കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
പ്രതിരോധ മേഖല
പ്രതിരോധ മേഖലയിലെ ഇറക്കുമതി കുറയ്ക്കും. പ്രതിരോധ രംഗത്തെ ഗവേഷണത്തിന് സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി വ്യക്തമാക്കി.
ജലസേചനം - കുടിവെള്ളം
44605 കോടി രൂപയുടെ കേന്‍ ബേത്വ ലിങ്കിങ് പ്രൊജക്ടും ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതിലൂടെ 9 ലക്ഷം ഹെക്ടര്‍ കൃഷിഭൂമിക്ക് ജലസേചന സൗകര്യം ലഭിക്കും. 62 ലക്ഷം ജനങ്ങള്‍ക്ക് കുടി വെള്ളം ലഭ്യമാക്കുമെന്നും പദ്ധതിക്കായി 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 1400 കോടി വകയിരുത്തിയതായും മന്ത്രി പ്രഖ്യാപിച്ചു.
കൃഷി
കേന്ദ്ര ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്കായി വന്‍ പ്രഖ്യാപനങ്ങള്‍. 2.73 ലക്ഷം കോടി രൂപ കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവിലയ്ക്കായി നീക്കി വെക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരണത്തില്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ കൃഷിക്ക് പ്രധാന പരിഗണന നല്‍കുന്നതായും ധനമന്ത്രി വ്യക്തമാക്കി. ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കും. അതിനായി വിവിധ പദ്ധതികള്‍ രൂപീകരിക്കും. വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
5 വന്‍കിട നദീ സംയോജന പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു. ഈ പദ്ധതികള്‍ കാര്‍ഷികാവശ്യങ്ങള്‍ക്കായും ഉപയോഗിക്കും. ഗുണഭോക്താക്കള്‍ ആയ സംസ്ഥാനങ്ങള്‍ തമ്മില്‍ ധാരണ ആയാല്‍ പദ്ധതി നടപ്പാക്കും. ജല്‍ജീവന്‍ മിഷന് 60,000 കോടി വകയിരുത്തും. കര്‍ഷകര്‍ക്ക് പിന്തുണയേകുവാന്‍ കിസാന്‍ ഡ്രോണുകള്‍ രംഗത്തിറക്കും. കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രധാന പരിഗണന നല്‍കും. സാങ്കേതിക വിദ്യ കൃഷിക്കായി ഉപയോഗിക്കും.
വിദ്യഭ്യാസം
പ്രധാനമന്ത്രിയുടെ ഇ-വിദ്യ പദ്ധതി പ്രകാരം 'വണ്‍ ക്ലാസ് വണ്‍ ടിവി ചാനല്‍' എന്ന പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. പിഎം ഇ വിദ്യ പദ്ധതി പ്രകാരമുളള വണ്‍ക്ലാസ് വണ്‍ ടിവി ചാനല്‍ പ്രോഗ്രാം 12 മുതല്‍ 200 ടിവി ചാനലുകളായി വിപുലപ്പെടുത്തും. ഒന്നു മുതല്‍ പന്ത്രണ്ടാംക്ലാസ് വരെ പ്രാദേശിക ഭാഷകളില്‍ അനുബന്ധ വിദ്യാഭ്യാസം വിദ്യാര്‍ഥികള്‍ക്ക് ഉറപ്പാക്കുന്നതിന് ഈ പദ്ധതി സംസ്ഥാനങ്ങളെ പ്രാപ്തരാക്കുമെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ആരംഭിക്കുന്ന കാര്യവും ധനമന്ത്രി പ്രഖ്യാപിച്ചു. ഓഡിയോ-വിഷ്വല്‍ പഠനരീതി കൊണ്ടുവരും. രണ്ട് ലക്ഷം അംഗന്‍വാടികളെ നവീകരിക്കാന്‍ സമക്ഷം അംഗന്‍വാടി പദ്ധതി നടപ്പാക്കും.