‘ഇതാണ് നമുക്ക് വേണ്ടത്’; 'പിണറായി പ്രധാനമന്ത്രിയായിരുന്നെങ്കില്‍...'
ന്യൂഡൽഹി : സംസ്ഥാന സർക്കാർ അവതരിപ്പിച്ച കൊവിഡ് 19 സാമ്പത്തിക പാക്കേജിന് അഭിനന്ദന പ്രവാഹം. ഇന്നലെ നടന്ന പ്രധനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസംഗത്തിന് ശേഷം ട്വിറ്ററിൽ അരങ്ങേറിയത് മോഡി - പിണറായി താരതമ്യം. കേരളത്തിന്റെ കൊവിഡ് 19 സാമ്പത്തിക പാക്കേജിന് അഭിനന്ദനവും പിന്തുണയും അറിയിച്ച് ബാഡ്മിൻ്റൺ താരം ജ്വാല ഗുട്ട, പ്രശസ്ത ട്രാവൽ, ഹോട്ടൽ ബുക്കിംഗ് സംരംഭമായ ഇക്സിഗോയുടെ സ്ഥാപകൻ അലോക് ബാജ്പേയ്, ക്രിക്കറ്റ് ചരിത്രകാരനായ അഭിഷേക് മുഖർജി, മാധ്യമപ്രവർത്തക ഗീത സേഷു മലയാള സിനിമ താരങ്ങളായ മോഹൻലാൽ, നിവിൻ പൊളി, ദുൽഖർ സൽമാൻ തുടങ്ങിയവരടക്കമുള്ളവർ ട്വീറ്റിൽ കേരള സർക്കാരിനെ പുകഴ്ത്തിയിട്ടുണ്ട്.
ഇതുകൂടാതെയാണ് പിണറായി വിജയനെയും നരേന്ദ്ര മോദിയെയും താരതമ്യം ചെയ്‌തുകൊണ്ട് ട്വിറ്ററിൽ ട്വീറ്റുകൾ നിറഞ്ഞത്. ഒരു മാസത്തേക്ക് എങ്കിലും പിണറായി വിജയനെ പ്രധനമന്ത്രിയാക്കാമോ എന്ന് തുടങ്ങി താനും കുടുംബവും കേരളത്തിലേക്ക് താമസം മാറ്റട്ടെ എന്ന് ചോദിച്ചവരെ വരെയുണ്ട്. മാധ്യമപ്രവർത്തകരായ അനു ഭൂയൻ, രാജ്ദീപ് സർദേശായി, ശിവം വിജ്, നോവലിസ്റ്റ് അനിത നായർ, സിനിമാതാരം കുനാൽ കപൂർ, കോൺഗ്രസ്സ് നേതാവ് പ്രവീൺ ചക്രവർത്തി എന്നിവരും പിന്തുണയുമായെത്തി.
20000 കോടി രൂപയുടെ പാക്കേജിനെപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയൻ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ച ട്വീറ്റിനു റിപ്ലേ ആയാണ് ഇവർ അഭിനന്ദനം അറിയിച്ചത്. ഇതാണ് നമുക്ക് വേണ്ടതെന്നായിരുന്നു ജ്വാല ഗുട്ടയുടെ റിപ്ലേ. നിർണായകമായ ഈ സമയത്ത് കേരള സർക്കാർ കൈക്കൊള്ളുന്ന നടപടികൾ അഭിനന്ദനം അർഹിക്കുന്നു എന്ന് അലോക് ബാജ്പേയ് കുറിച്ചു. താങ്കൾ ഒരു ഇതിഹാസമാണെന്ന് അഭിഷേക് മുഖർജിയും ജനങ്ങളുടെ സുരക്ഷ ഇതാണെന്ന് ഗീത സേഷുവും കുറിച്ചു.
മുഖ്യമന്ത്രിയുടെ ട്വീറ്റിന് അഭൂതപൂർവമായ സ്വീകാര്യതയാണ് ട്വിറ്ററിൽ ലഭിച്ചത്. രാഷ്ട്രീയ നിലപാട് മറ്റൊന്നാണെങ്കിലും ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുന്ന കേരള സർക്കാരിനെ അഭിനന്ദിക്കണമെന്നാണ് ചിലർ പറയുന്നത്. പ്രധാനമന്ത്രി കേരളത്തില്‍നിന്ന് പഠിക്കണമെന്നും ഈ രീതികള്‍ ഇന്ത്യയ്ക്ക് മുഴുവനും ആവശ്യമാണെന്നും ട്വീറ്റുകളുണ്ട്. പിണറായി വിജയനെപ്പോലെ ഒരു നേതാവിനെയാണ് രാജ്യത്തിന് ആവശ്യമെന്നും ആളുകള്‍ അഭിപ്രായപ്പെട്ടു.