ആറ്റിങ്ങൽ സ്റ്റീൽ ഫാക്ടറിക്ക് പുത്തനുണർവ്; 20 കോടി രൂപയുടെ ടൂൾ റൂം സ്ഥാപിക്കുമെന്ന് അഡ്വ. ബി സത്യൻ എം എൽ എ
ആറ്റിങ്ങൽ: ആറ്റിങ്ങൽ മൂന്നു മുക്കിൽ അടഞ്ഞുകിടക്കുന്ന സ്റ്റീൽ ഫാക്ടറിയിൽ 20 കോടി രൂപയുടെ ടൂൾ റൂം സ്ഥാപിക്കുമെന്ന് അഡ്വ. ബി സത്യൻ എം എൽ എ അറിയിച്ചു. കേന്ദ്ര സർക്കാരിൻറെ അധീനതയിൽ പ്രവർത്തിക്കുന്ന സ്റ്റീൽ ഫാക്ടറി തുറന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ നിരന്തരമായ ഇടപെടലുകളെ തുടർന്നാണ് നടപടി. കഴിഞ്ഞ നിയമസഭയിലും എം എൽ എ ഇതുസംബന്ധിച്ച് സബ്മിഷൻ അവതരിപ്പിച്ചിരുന്നു. സംസ്ഥാന സർക്കാരിൻറെ വ്യവസായവകുപ്പ്, കേന്ദ്ര സർക്കാരിൻറെ എം എസ് എം ഇക്ക് പ്രാഥമിക പഠനത്തിലൂടെ തയ്യാറാക്കിയ രൂപരേഖ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് 20 കോടി രൂപയുടെ അനുമതി ലഭ്യമായത്.
എം എസ് എം ഇയുടെ പി പി ഡി സി പ്രിൻസിപ്പൽ ഡയറക്ടർ പനീർസെൽവം ഓഗസ്റ്റിൽ ആറ്റിങ്ങലിൽ നേരിട്ടെത്തി പദ്ധതിയുടെ അന്തിമ രൂപരേഖ തയ്യാറാക്കും. സ്റ്റീൽ ഫാക്ടറിയുടെ തുടർ പ്രവർത്തനങ്ങളെ സംബന്ധിച്ച് ഇന്ന് രാവിലെ 10.30 ന് സംസ്ഥാന വ്യവസായ വകുപ്പ് ഡയറക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിലാണ് എം എസ് എം ഇ അധികൃതർ ഇരുപത് കോടി രൂപയുടെ ടൂൾ റൂം ഏർപ്പെടുത്തുമെന്ന് അറിയിച്ചത്. വ്യാവസായിക സംരംഭകർക്ക് മെഷിനറികളും ഉല്പാദനോപാധികളും നിർമ്മിക്കുന്നതിനുള്ള ആശയങ്ങൾ യാഥാർഥ്യമാക്കാൻ റൂമിലൂടെ സാധിക്കുമെന്നും, ആറ്റിങ്ങലിൽ ഇത്തരം പദ്ധതി യാഥാർഥ്യമാകുന്നത് ആറ്റിങ്ങലിന്റെ സമഗ്ര വികസനത്തിന് അടിത്തറ പകുമെന്നും എം എൽ എ അറിയിച്ചു.
നേരത്തെ പലതവണ സ്റ്റീൽ ഫാക്ടറി തുറക്കുന്നതിനായി എംഎൽഎയും നഗരസഭയും പലതവണ കേന്ദ്ര സർക്കാരിനെ സമീപിച്ചെങ്കിലും അനുഭാവപൂർണമായ പ്രതികരണം ഉണ്ടായിരുന്നില്ല.