രാഹുലിനെതിരായ സരിതയുടെ ഹർജി സുപ്രീംകോടതി തള്ളി; ഒരു ലക്ഷം രൂപ പിഴ
ന്യൂഡല്‍ഹി: വയനാട് ലോക്സഭ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ ഹർജി സുപ്രീംകോടതി തള്ളി. കേസില്‍ ഹർജി നല്‍കിയിട്ടും ഹാജരാകാത്തതിന് സരിതക്ക് കോടതി ഒരു ലക്ഷം രൂപ പിഴയിട്ടു.
വയനാട്ടിലെ ലോക്സഭ സ്ഥാനാ൪ഥിത്വം തള്ളിയതിനെതിരെയാണ് സരിത സുപ്രീംകോടതിയെ സമീപിച്ചത്. നാമനി൪ദേശ പത്രിക തള്ളിയത് ചോദ്യംചെയ്തുള്ള ഹർജി ഹൈകോടതി തള്ളിയിരുന്നു. ഈ നടപടി ചോദ്യം ചെയ്താണ് സുപ്രീംകോടതിയില്‍ ഹർജി നല്‍കിയത്.
തനിക്കെതിരായ ശിക്ഷാവിധി സെഷന്‍സ് കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്നും മത്സരിക്കാന്‍ തനിക്ക് അ൪ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സരിത ഹർജി നല്‍കിയത്. ജനപ്രാതിനിധ്യ നിയമമനുസരിച്ച് തനിക്ക് മത്സരിക്കാന്‍ അ൪ഹതയുണ്ടെന്നായിരുന്നു ഹർജിയിലെ വാദം.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പെരുമ്ബാവൂര്‍, പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതികള്‍ സരിതയ്ക്ക് തടവുശിക്ഷ വിധിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സരിതയുടെ പത്രിക വരണാധികാരികള്‍ തള്ളിയത്. വയനാടിന് പുറമേ അമേഠിയിലും സരിത പത്രിക നല്‍കിയിരുന്നു. പക്ഷേ ഹർജി നല്‍കിയിട്ട് ആരും ഹാജരാവാതിരുന്നതോടെയാണ് സരിതക്ക് പിഴ വിധിച്ചത്.