കർണാടക; വിമത എംഎൽഎമാരുടെ രാജി വിഷയത്തിൽ സുപ്രീം കോടതി വിധി ഇന്ന്
ന്യൂഡൽഹി : തങ്ങളുടെ രാജിക്കത്തു സ്വീകരിക്കാന്‍ സ്പീക്കറോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടു കര്‍ണാടകത്തിലെ 15 വിമത എം.എല്‍.എ.മാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ബുധനാഴ്ച രാവിലെ 10.30-നു വിധിപറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണു കോണ്‍ഗ്രസ്-ജെ.ഡി.എസ്. വിമതരുടെ ഹര്‍ജി പരിഗണിക്കുന്നത്.
രാജിക്കാര്യത്തില്‍ സ്പീക്കര്‍ ആദ്യം തീരുമാനമെടുക്കണമെന്നു വിമത എം.എല്‍.എ.മാര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി ആവശ്യപ്പെട്ടു. എന്നാല്‍, വിമതരെ അയോഗ്യരാക്കാനുള്ള പരാതിയിലാണ് ആദ്യം തീരുമാനമെടുക്കേണ്ടതെന്നു സ്പീക്കര്‍ കെ.ആര്‍. രമേഷ് കുമാറിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഘ്വിയും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനും വാദിച്ചു.