റെയിൽവേയുടെ ഐസൊലേഷൻ കോച്ചുകൾ കൊല്ലത്തെത്തി
കൊല്ലം: കോവിഡ് 19 വ്യാപനം തടയാൻ മുൻകരുതലായി കൊല്ലം റെയിൽവേ സ്‌റ്റേഷനിലും ഐസൊലേഷൻ കോച്ച് സജ്ജമാക്കും. അതും നാലെണ്ണം. ഒരെണ്ണം വൈകാതെ എത്തും. സ്‌റ്റേഷനിലെ പ്ലാറ്റ് ഫോം ഒന്ന് എ കൊറോണക്കാലത്ത് ഐസൊലേഷൻ വാർഡായി മാറും.
ഐസൊലേഷൻ കോച്ച് നിർത്തിയിടാൻ സ്ഥലസൗകര്യം ഒരുക്കണമെന്ന നിർദേശം ലഭിച്ചതായി സ്‌റ്റേഷൻ മാനേജർ അജയകുമാർ പറഞ്ഞു. ഐസൊലേഷനാക്കി മാറ്റാനുള്ള നാല് കോച്ചുകളുമായി എറണാകുളത്ത് നിന്നെത്തിയ ഏൻജിൻ ചൊവ്വാഴ്‌ച വൈകിട്ട് ഏഴോടെ കൊല്ലത്തെത്തി. ഇതിനൊപ്പം കൊല്ലത്തുനിന്ന് കണ്ണൂർ എക്‌സ്‌പ്രസിന്റെ ഒരു കോച്ചുകൂടി ഘടിപ്പിച്ച് എൻജിൻ തിരുവനന്തപുരത്തേക്ക് തിരിച്ചു. ദിവസങ്ങൾക്ക് ശേഷമാണ് കോച്ചുകൾ ഘടിപ്പിച്ച എൻജിൻ എറണാകുളം–-തിരുവനന്തപുരം ലൈനിൽ എത്തുന്നത്.
എറണാകുളത്തും തിരുവനന്തപുരത്തുമാണ് കോച്ച് അറ്റകുറ്റപണി ഡിപ്പോയുള്ളത്. ഇവിടങ്ങളിലാണ് കോച്ചുകളെ ഐസൊലേഷനാക്കി മാറ്റുന്നത്. തിരുവനന്തപുരത്തിന്റെ ഭാഗമായി കൊച്ചുവേളിയിലും കോച്ച് അറ്റകുറ്റപണി നടക്കുന്നുണ്ട്. ഒരു കോച്ചിൽ 32 പേരെ കിടത്താൻ സൗകര്യമുണ്ടാകും. 25 വർഷത്തിലേറെ പഴക്കമുള്ള കോച്ചുകളാണ് കൊവിഡ് 19 പ്രതിരോധത്തിനായി റെയിൽവേ ഉപയോഗിക്കുന്നത്. ഒരു കോച്ചിന്റെ കാലാവധി 25 വർഷമാണ്. അതുകഴിഞ്ഞാൽ റെയിൽവേ എൻജിനിയറിങ് വിഭാഗം ഉപയോഗപ്രദമല്ലെന്ന് വിധിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ ഏറെ പഴക്കംചെന്ന കോച്ചുകളാണ് മിക്ക ട്രെയിനിലുമുള്ളത്.