നിയമസഭാ തെരഞ്ഞെടുപ്പ് : പോസ്റ്റൽ ബാലറ്റ് അപേക്ഷ മാർച്ച് 17 വരെ
നിയമസഭാ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് അർഹതയുള്ള സമ്മതിദായകർക്ക് മാർച്ച് 17 വരെ അപേക്ഷ നൽകാമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. വോട്ടർ പട്ടികയിൽ പേരുള്ള 80 വയസിനു മുകളിൽ പ്രായമുള്ളവർ, ശാരീരിക വൈകല്യമുള്ളവർ, കോവിഡ് പോസിറ്റിവായും നിരീക്ഷണത്തിലും കഴിയുന്നവർ എന്നീ വിഭാഗക്കാർക്കാണു പോസ്റ്റൽ ബാലറ്റ് അനുവദിക്കുന്നത്.
\n
\nപോസ്റ്റൽ വോട്ടിനായി ഫോം 12-ഡിയിൽ റിട്ടേണിങ് ഓഫിസർക്ക് സമ്മതിദായകൻ അപേക്ഷ നൽകണം. തെരഞ്ഞെടുപ്പ് ചുമതലയുള്ള ബ്ലോക്ക് ലെവൽ ഓഫിസർമാർ അപേക്ഷാ ഫോം സമ്മതിദായകരുടെ വീട്ടിൽ നേരിട്ടെത്തിക്കുകയും തിരികെ വാങ്ങുകയും ചെയ്യും. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തീയതി മുതൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന തീയതിക്കു ശേഷമുള്ള അഞ്ചു ദിവസങ്ങൾക്കകമാണു തപാൽ വോട്ടിന് അപേക്ഷിക്കാനുള്ള സമയം. ജില്ലയിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 12നു വരുന്നതിനാൽ പിറ്റേന്നു മുതലുള്ള അഞ്ചു ദിവസം തികയുന്ന മാർച്ച് 17 വരെയാകും അപേക്ഷകൾ സ്വീകരിക്കുകയെന്നു കളക്ടർ പറഞ്ഞു.
\n
\nമാർച്ച് 17നു ശേഷം തപാൽ വോട്ട് അനുവദിക്കില്ല. ഈ തീയതിക്കു ശേഷം കോവിഡ് സ്ഥിരീകരിക്കുകയോ ക്വാറന്റൈനിലാകുകയോ ചെയ്യുന്നവർക്ക് പോളിങ് ദിവസം വോട്ടെടുപ്പിന്റെ അവസാന ഒരു മണിക്കൂറിൽ പിപിഇ കിറ്റ് ധരിച്ചു നേരിട്ടു ബൂത്തിലെത്തി വേട്ട് ചെയ്യണം. ജില്ലയിൽ തപാൽ വോട്ടിനുള്ള അപേക്ഷകൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ശാരീരിക വൈകല്യം മൂലം പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കുന്നവർ ഫോം 12ഡിയോടൊപ്പം അതു തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് നൽകണം. കോവിഡ് രോഗികളായവരും ക്വാറന്റൈനിൽ കഴിയുന്നവരും അക്കാര്യം തെളിയിക്കുന്ന മെഡിക്കൽ ഓഫിസറുടെ സർട്ടിഫിക്കറ്റും അപേക്ഷയ്ക്കൊപ്പം നൽകണമെന്നും കളക്ടർ പറഞ്ഞു.
\n
\nതപാൽ വോട്ടിനുള്ള അപേക്ഷകൾ പരിശോധിച്ച ശേഷം റിട്ടേണിങ് ഓഫിസർ ബാലറ്റ് പേപ്പറുകൾ നേരിട്ട് സമ്മതിദായകന്റെ അടുത്ത് എത്തിക്കും. പോസ്റ്റൽ വോട്ട് അനുവദിക്കുന്ന സമ്മതിദായകരുടെ പേരിനു നേർക്ക് വോട്ടർ പട്ടികയിൽ \'പി ബി\' എന്ന് ഇംഗ്ലിഷിൽ രേഖപ്പെടുത്തും. ഇവർക്കു പിന്നീട് ഈ തെരഞ്ഞെടുപ്പിൽ ബൂത്തിലെത്തി വോട്ട് ചെയ്യാനാകില്ല. സമ്മതിദായകനെക്കൊണ്ടു വോട്ട് ചെയ്യിച്ചു ബാലറ്റ് പേപ്പർ തിരികെ വാങ്ങുന്നതിന് പ്രത്യേക പോളിങ് ഉദ്യോഗസ്ഥരെ നിയോഗിക്കും. ബൂത്തിലെത്തി വോട്ട് ചെയ്യുന്ന എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാകും പോസ്റ്റൽ ബാലറ്റ് പേപ്പറിൽ സമ്മതിദായകനെക്കൊണ്ടു വോട്ട് ചെയ്യിച്ചു തിരികെ വാങ്ങുന്നതെന്നും കളക്ടർ പറഞ്ഞു. പോസ്റ്റൽ ബാലറ്റിന്റെ ഒരു ഘട്ടത്തിലും സമ്മതിദായകന് അപേക്ഷയോ ബാലറ്റോ റിട്ടേണിങ് ഓഫിസർക്ക് നേരിട്ട് അയക്കാൻ കഴിയില്ലെന്നും, പോളിങ് ഉദ്യോഗസ്ഥർ മുഖേന മാത്രമേ നടപടിക്രമങ്ങൾ പൂർത്തിയാക്കി വോട്ട് രേഖപ്പെടുത്താനാകൂ എന്നും കളക്ടർ വ്യക്തമാക്കി.