ശ്രീറാമിന്റെ ജാമ്യത്തിന് സ്റ്റേ ഇല്ല; പോലീസിന് വിമർശനം
കൊച്ചി : മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിക്കാനിടയായ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ലഭിച്ച ജാമ്യത്തിന് തത്ക്കാലം സ്റ്റേ ഇല്ല. ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വെള്ളിയാഴ്ച വിശദമായ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. വിഷയത്തില്‍ ശ്രീറാമിന് കോടതി നോട്ടീസ് അയയ്ക്കും.
കേസിൽ കേരള പോലീസിനെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമർശിച്ചത്. ശ്രീറാമിന്റെ കാര്യത്തില്‍ എന്തുകൊണ്ടാണ് പോലീസ് നടപടി ക്രമങ്ങള്‍ പാലിക്കാതിരുന്നതെന്ന് കോടതി ചോദിച്ചു. വൈദ്യപരിശോധന നടത്തി തെളിവ് ശേഖരിക്കാത്തതിന് ന്യായീകരണമില്ല. തെളിവ് നശിപ്പിക്കാനുള്ള ശ്രമം എന്തുകൊണ്ട് തടഞ്ഞില്ലെന്നും കോടതി ചോദിച്ചു. ശ്രീറാമിനെതിരായ തെളിവുകള്‍ അയാള്‍ കൊണ്ടുവരും എന്ന് കരുതിയോ എന്നും കോടതി ചോദിച്ചു.
മദ്യപിച്ചത് തെളിയാതിരിക്കാന്‍ കിംസിലെ ഡോക്ടര്‍മാരുമായി ശ്രീറാം ഗൂഢാലോചന നടത്തിയെന്ന് സര്‍ക്കാര്‍ വാദിച്ചു. ശ്രീറാമിനെ അപകടമുണ്ടായതിന് പിന്നാലെ ജനറല്‍ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ എഴുതിയ കേസ് ഷീറ്റാണ് സര്‍ക്കാര്‍ കോടതിയില്‍ പ്രധാനമായും ഹാജരാക്കിയത്. ഇതില്‍ ആല്‍ക്കഹോള്‍ സ്‌മെല്‍ പോസിറ്റീവ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ചൂണ്ടിക്കാണിച്ചപ്പോഴാണ് കോടതി പോലീസിനെ വിമര്‍ശിച്ചത്. ജനറല്‍ ആശുപത്രിയിലെ കേസ് ഷീറ്റില്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് അപ്പോള്‍ അവിടെയുണ്ടായിരുന്ന പോലീസ് ശ്രീറാമിന്റെ വൈദ്യപരിശോധന നടത്തിയില്ല എന്ന് കോടതി ചോദിച്ചു.