പാലയ്ക്ക് ഇനി പുതുമാണി; ചരിത്രം തിരുത്തിയെഴുതി ഇടതുമുന്നണിയും കാപ്പനും
പാലാ: ഒന്നിൽ തോറ്റാൽ മുന്നിൽ എന്ന പഴഞ്ചൊല്ല് തിരുത്തി നാലാം അങ്കത്തിൽ പാലാക്കാര്‍ മാണി സി.കാപ്പനെ കൈപിടിച്ച് കയറ്റി. കെ.എം.മാണിയുടെ കോട്ടയായ പാലാ നിയമസഭാ മണ്ഡലത്തെ ഇനി മറ്റൊരു മാണി നയിക്കും. 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിന് യുഡിഎഫിന്റെ ടോം ജോസിനെ അട്ടിമറിച്ചാണ് മാണി സി.കാപ്പന്‍ വിജയിച്ചിരിക്കുന്നത്.
54137 വോട്ടുകള്‍ മാണി സി.കാപ്പന്‍ നേടിയപ്പോള്‍ 51194 വോട്ടുകളെ ടോം ജോസിന് നേടാനായുള്ളൂ. ബിജെപി സ്ഥാനാര്‍ഥി എന്‍.ഹരിക്ക് 18044 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞതവണത്തേക്കാൾ യുഡിഎഫിനും ബിജെപിക്കും ആറായിരത്തിൽ അധികം വോട്ടുകൾ കുറഞ്ഞു.
കെ.എം.മാണിയുടെ മണ്ഡലത്തില്‍ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും ജോസ് ടോമിന് മുന്നിലെത്താന്‍ സാധിക്കാത്തത് കേരള കോണ്‍ഗ്രസിനും യുഡിഎഫിനും കനത്ത നാണക്കേടുണ്ടാക്കി. അപ്രതീക്ഷിതമായിരുന്നു മാണി സി.കാപ്പന്റെ മുന്നേറ്റം.
രാമപുരം , കടനാട് , മേലുകാവ് , മൂന്നിലവ് , തലനാട് പഞ്ചായത്തുകളില്‍ എൽഡിഎഫ് മുന്നിലെത്തി. രാമപുരം പഞ്ചായത്തിൽ 757ഉം കടനാട് പഞ്ചായത്തിൽ 850 ഉം വോട്ടിന് മാണി സി.കാപ്പന്‍ മുന്നിലെത്തി. 2016ൽ കെ.എം.മാണി രാമപുരത്ത് 180 വോട്ടിനും കടനാട് പഞ്ചായത്തില്‍ 107 വോട്ടിനും മുന്നിലായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തോമസ് ചാഴികാടന്‍ രാമപുരത്ത് 4500 വോട്ടിനും കടനാട്ടിൽ 2727 വോട്ടിനും മുന്നിലായിരുന്നു.