സ്പ്രിംഗ്ലർ; സർക്കാർ നാളെ സത്യവാങ്മൂലം നൽകും
കൊച്ചി : കോവിഡ് ഡേറ്റാ വിശകലനത്തിന് സ്‌പ്രിംഗ്ളർ കമ്പനിയുടെ സേവനം വിനിയോഗിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ സത്യവാങ്ങ്മൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതി. ശേഖരിക്കുന്ന ഡേറ്റ നഷ്ടപ്പെടുന്നില്ലന്ന് എങ്ങനെ ഉറപ്പാക്കുമെന്നതടക്കം സർക്കാർ വിശദീകരിക്കണം. കോവിഡ് വ്യാപനം ഫലപ്രദമായി തടയാനായത് സർക്കാരിന്റെ നേട്ടം തന്നെയാണന്നും എന്നാൽ വ്യക്തിഗത ഡാറ്റ നഷ്ടപ്പെടുന്നില്ലന്ന് ഉറപ്പ് വരുത്തേണ്ടത് സർക്കാരിന്റെ ബദ്ധ്യതയാണന്ന് ജസ്റ്റീസുമാരായ ദേവൻ രാമചന്ദ്രൻ ടി ആർ രവി എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.
കമ്പനിയുമായുള്ള കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ബാലു ഗോപാലകൃഷ്ണൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. കേസ് എപ്രിൽ 24ന് വീണ്ടും പരിഗണിക്കും.
പൗരന്‍മാരുടെ വിവരങ്ങള്‍ മൂന്നാമതൊരാളിലേക്കെത്തുന്നത് സംബന്ധിച്ചും നിയമ നടപടികള്‍ ന്യൂയോര്‍ക്കില്‍ നടത്തേണ്ടിവരുന്നത് സംബന്ധിച്ചും കോടതി സംശയം പ്രകടിപ്പിച്ചു. വിവരങ്ങള്‍ കമ്പനി ദുരുപയോഗം ചെയ്‌താല്‍ സര്‍ക്കാര്‍ അതില്‍ ഉത്തരവാദിയാകും. ഏതെങ്കിലും തരത്തില്‍ കരാര്‍ ലംഘനമുണ്ടായാല്‍ സംസ്ഥാന സര്‍ക്കാര്‍ ന്യൂയോര്‍ക്കിലേക്ക് പോകേണ്ടി വരും. നിയമ നടപടികള്‍ ന്യുയോര്‍ക്കില്‍ നടക്കാനിടയായത് എന്തുകൊണ്ടെന്നറിയില്ലെന്നും കോടതി പറഞ്ഞു.
ആരോഗ്യവിവരങ്ങൾ അതിപ്രധാനം തന്നെയാണ്. ഒരു തേര്‍ഡ് പാര്‍ട്ടി സെര്‍വറിലേക്ക് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതു പ്രശ്നം തന്നെയാണ്. സ്പ്രിങ്ക്ളറിനു നല്‍കുന്ന വിവരങ്ങള്‍ സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പ് പറയാൻ സർക്കാരിന് കഴിയണം. ഡേറ്റയുടെ സുരക്ഷിതത്വത്തില്‍ കോടതിക്ക് ആശങ്കയുണ്ട്. സെര്‍വറില്‍ അപ്‌ലോഡ് ചെയ്യുന്ന ഓരോ വിവരത്തിനും സർക്കാരിന് ഉത്തരവാദിത്തമുണ്ട്. രോഗബാധിതരുടെ എണ്ണം കുറഞ്ഞുനില്‍ക്കുന്ന സമയത്ത് സാസ് ആപ്ലിക്കേഷന്റെ ആവശ്യമുണ്ടോയെന്നും കോടതി ചോദിച്ചു.
എന്നാൽ 80 ലക്ഷം ആളുകൾ ഇനിയും നിരീക്ഷണപരിധിയിൽ വരാമെന്ന സാഹചര്യമുള്ളകാര്യം എഎജി കോടതിയിൽ ബോധിപ്പിച്ചു. ആമസോൺ വെബ് സർവ്വീസിൽ സി‐ഡിന്റെ ക്ലൗഡിലാണ് വിവരങ്ങൾ സേവ് ചെയ്യുന്നത്. ഔദ്യോഗിക വിവരശേഖരണത്തിനായി ഇത് കേന്ദ്രസർക്കാർ അംഗീകരിച്ച സ്ഥാപനമാണ്. സാസ് മോഡലുകളിൽ ആവശ്യമായ എല്ലാ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്- സർക്കാർ വ്യക്തമാക്കി.