കർണാടകയിൽ ഇന്ന് മറ്റൊരു വിധിയെഴുത്ത്; ഹീറോയായി സ്പീക്കർ
ബംഗളുരു : വലിയ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കിടയില്‍ കര്‍ണാടകയില്‍ ഇന്നു നിയമസഭാ സമ്മേളനം. സമ്മേളനത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് 13 വിമതർ ഉൾപ്പെടെ എല്ലാവർക്കും കോൺഗ്രസ് വിപ് നൽകി. വിപ് ലംഘിച്ചാൽ അയോഗ്യതാ നടപടികൾ ഉൾപ്പെടെ നേരിടേണ്ടിവരുമെന്നതിനാലാണ് അവസാന തുറുപ്പുചീട്ടെന്ന നിലയിൽ നിർണായക രാഷ്ട്രീയനീക്കം.
അതിനിടയിൽ എംഎൽഎമാരുടെ രാജി കാര്യത്തിൽ വേഗത്തിൽ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം സ്പീക്കർ കെ.ആർ. രമേഷ് കുമാർ അവഗണിച്ചു. കോടതി നിർദേശ പ്രകാരം വിമതർ മുംബൈയിൽ നിന്നെത്തി ചട്ടപ്രകാരമുള്ള രാജിക്കത്ത് നേരിട്ട് നൽകിയെങ്കിലും ‘മിന്നൽവേഗത്തിൽ’ തീരുമാനമെടുക്കാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി സ്പീക്കറും സുപ്രീം കോടതിയിലെത്തി. ഇതോടെ കോൺഗ്രസ്സിനും ജെഡി എസിനും കുറച്ചു ആശ്വാസമായെങ്കിലും ഇന്നത്തെ നിയമസഭാ സമ്മേളനം നിർണ്ണായകമാണ്. തന്റെ വിവേചനാധികാരത്തെ മാനിക്കണമെന്നും രാജിയിൽ തീരുമാനത്തിനു കൂടുതൽ സമയം വേണമെന്നും ചൂണ്ടിക്കാട്ടി സ്പീക്കർ നൽകിയ ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കാനായി മാറ്റി. രാജി സ്വീകരിക്കാത്തതു ചോദ്യം ചെയ്തുള്ള വിമതരുടെ ഹർജിയിലും ഇന്നു വാദം കേൾക്കും. വിമതരോടു നേരിട്ടു രാജി നൽകാനും സ്പീക്കറോട് ഉടൻ നടപടിയെടുക്കാനും നിർദേശിച്ച്, സുപ്രീം കോടതി ഇടപെട്ടതിനു തൊട്ടുപിന്നാലെയാണു രമേഷ് ഹർജി നൽകിയത്.
ദളിന്റെ 3 എംഎൽഎമാർ ഉൾപ്പെടെ 16 പേരാണ് ഇതുവരെ രാജിവച്ചത്. സുപ്രീംകോടതിയെ സമീപിച്ചത് ഇവരിൽ 10 പേർ. അതേസമയം, ഫെബ്രുവരിയിൽ വിപ് ലംഘിച്ചതിനെ തുടർന്ന് നടപടിക്കു നിർദേശിച്ച രമേഷ് ജാർക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവരെ അയോഗ്യരാക്കണമെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ സ്പീക്കറോട് ആവശ്യപ്പെട്ടു. ഇരുവരും രാജി സമർപ്പിച്ചിട്ടുണ്ട്.
കർണാടകയിലെ ഈ പ്രതിസന്ധിയിലും സർക്കാരിനെ ഭരണത്തിൽ പിടിച്ചു നിർത്തുന്നത് കർക്കശക്കാരനായ 2 മുറി വാടകവീട്ടിൽ താമസക്കാരനായ സ്പീക്കർ കെ.ആർ. രമേഷ് കുമാർ ആണ്. 6 തവണ എംഎൽഎ. മുൻ മന്ത്രി. മുൻപു രണ്ടുവട്ടം സ്പീക്കർ. ചട്ടപ്രകാരം മാത്രം നടപടികൾ എടുക്കുന്നയാളെന്ന പ്രത്യേകത.