അപരാജിതർക്ക് ഇംഗ്ലണ്ടിനോട് തോൽവി
ബര്‍മിങ്ഹാം: പുതിയ ജെഴ്സിയിൽ ഇന്ത്യ നിറം മങ്ങി. ലോകകപ്പ് ക്രിക്കറ്റിൽ അപരാജിതരായി കുതിച്ച മുൻ ചാമ്പ്യന്മാർക്ക് ആദ്യ തോൽവി. ബാരിസ്റ്റോയുടെ സെഞ്ചുറിക്കും ജെയ്സൺ റോയുടെയും ബെൻ സ്റ്റോക്ക്സിന്റെയും അർദ്ധസെഞ്ചുറികൾക്കും രോഹിത് ശർമയുടെ സെഞ്ചുറിക്ക് മറുപടി നൽകാനായില്ല.
ഇംഗ്ലണ്ടിനോട് 31 റൺസിന് തോൽക്കാനിയിരുന്നു ഓറഞ്ച് ജെഴ്സിയിലിറങ്ങിയ ഇന്ത്യയുടെ വിധി. 1992നുശേഷം ഇതാദ്യമായാണ് ലോകകപ്പിൽ ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തുന്നത്. സെഞ്ചുറി നേടുകയും മികച്ച ഫീൽഡിങ് പ്രകടനം പുറത്തെടുക്കുകയും ചെയ്ത ജോണി ബെയർസ്റ്റോയാണ് മാൻ ഓഫ് ദി മാച്ച്.
ഓപ്പണർമാരുടെ കരുത്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 337 റൺസാണ് ഇംഗ്ലണ്ട് നേടിയത്. അഞ്ച് വിക്കറ്റെടുത്തെങ്കിലും മുഹമ്മദ് ഷമി റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കാട്ടിയില. യൂസ്വേന്ദ്ര ചാഹലും കണക്കിന് തല്ലു വാങ്ങിക്കുകയും ചെയ്തു. ബുമ്ര നന്നായി പന്തെറിഞ്ഞെങ്കിലും ആകെ നേടിയത് ഒരു വിക്കറ്റാണ്. മറുപടിയായി ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 306 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. തുടക്കത്തിൽ തപ്പിത്തടഞ്ഞ രോഹിത് ശർമ 109 പന്തിൽ നിന്ന് 102 ഉം ക്യാപ്റ്റൻ കോലി 76 പന്തിൽ നിന്ന 66 ഉം റൺസെടുത്തെങ്കിലും പിന്നീട് വന്നവർ പരാജയപെട്ടു.
രോഹിതും കോഹ്‌ലിയും പുറത്തായതിന് ശേഷം ഹാർദിക്കും ആദ്യ ലോകകപ്പ് മത്സരം കളിച്ച റിഷാബ് പന്തും വമ്പനടികൾക്ക് ശ്രമിച്ചെങ്കിലും പെട്ടെന്നു പുറത്തായി. പക്ഷെ ഇരുവരും പുറത്തായതിന് ശേഷം ഒന്നിച്ച കേദാർ ജാദവും ധോണിയും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. സിംഗിളുകൾ എടുത്ത് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നത് മാത്രമാണ് കണ്ടണ്ടത്.
ലിയാം പ്ലൻകറ്റ് മൂന്നും ക്രിസ് വോക്സ് രണ്ടും വിക്കറ്റ് വീഴ്ത്തി.ഇംഗ്ലണ്ടിനായി ബെയര്‍സ്റ്റോയുടെ (111) റൺസും ബെന്‍ സ്റ്റോക്ക്സ് 54 പന്തില്‍ 79 റണ്‍സും ജേസണ്‍ റോയ് 57 പന്തില്‍ 66 റണ്‍സും നേടി. ജോ റൂട്ടിന്റെ സംഭാവന 44 റണ്‍സായിരുന്നു. 90 പന്തില്‍ നിന്നാണ് ബെയര്‍സ്റ്റോ തന്റെ ആദ്യ ലോകകപ്പ് സെഞ്ചുറി സ്വന്തമാക്കിയത്. ഇരുപത്തിയാറാം ഓവറിലായിരുന്നു ബെയര്‍സ്റ്റോയുടെ നേട്ടം.കെ.എൽ.രാഹുൽ റണ്ണൊന്നുമെടുക്കാതെ പുറത്തായപ്പോൾ പന്ത് 32 ഉം ഹർദിക് പാണ്ഡ്യ 45ഉം റൺസെടുത്തു. ധോനി 42 ഉം കേദാർ ജാദവ് 12 ഉം റൺസെടുത്ത് പുറത്താകാതെ നിന്നു.
10 ഓവറില്‍ 69 റണ്‍സ് വഴങ്ങിയാണ് ഷമി 5 വിക്കറ്റ് നേട്ടം കൈവരിച്ചത്. ഏകദിന കരിയറില്‍ ഷമിയുടെ ആദ്യത്തെ അഞ്ചു വിക്കറ്റ് നേട്ടമാണിത്. യുസ്വേന്ദ്ര ചാഹല്‍ 10 ഓവറില്‍ വഴങ്ങിയത് 88 റണ്‍സാണ്. ഇന്ത്യന്‍ സ്പിന്നറുടെ ഏറ്റവും മോശം ബൗളിങ്ങാണിത്. കുല്‍ദീപ് യാദവ് 72 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. എന്നാല്‍ ജസ്പ്രീത് ബുംറ മാത്രം തന്റെ മികവ് തുടര്‍ന്നു. 10 ഓവറില്‍ വഴങ്ങിയത് 44 റണ്‍സ് മാത്രം. പക്ഷെ ഒരു വിക്കറ്റ് മാത്രം നേടാൻ കഴിഞ്ഞുള്ളു.