ഡല്‍ഹി കലാപം: മരണം 28
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. ഇന്ന് ഒരാള്‍ കൂടി മരിച്ചു. ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇരുനൂറിലധികം പേർക്കാണ് പരിക്കേറ്റത്. നെഞ്ചിലും വയറ്റിലും വെടികൊണ്ട നിരവധി പേർ ആശുപത്രി അത്യാഹിതവിഭാഗത്തിൽ തുടരുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കും. വടക്കു കിഴക്കൻ ഡൽഹിയിൽ പലയിടത്തും ബുധനാഴ്‌ചയും വെടിവയ്‌പ്പടക്കം അക്രമസംഭവങ്ങളുണ്ടായി.
കലാപമേഖലകൾ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സന്ദർശിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും സുരക്ഷ ഉറപ്പാക്കുമെന്ന് താൻ വാക്ക് നൽകുന്നെന്നും ഡോവൽ പറഞ്ഞു. ലക്ഷ്‌മിനഗറിൽ രാത്രി ബിജെപി എംഎൽഎ അഭയ് വർമയുടെ നേതൃത്വത്തിൽ പ്രകോപനമുദ്രാവാക്യങ്ങളുമായി പ്രകടനം നടന്നു. പൊലീസിനെ കൊന്നവരെ വെടിവച്ച് കൊല്ലണം എന്ന മുദ്രാവാക്യവുമായാണ് പ്രകടനം നടന്നത്.
കൊല്ലപ്പെട്ട പൊലീസ് ഹെഡ് കോൺസ്റ്റിബിൾ രത്തൻ ലാലിന്റെ കുടുംബത്തിന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
സ്ഥിതിഗതികൾ വിലയിരുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി സമാധാനവും സാഹോദര്യവും പുലർത്തണമെന്ന് ആഹ്വാനം ചെയ്‌തു.