എറണാകുളത്ത് ആരോഗ്യപ്രവർത്തകയ്ക്ക് കൊവിഡ് ; നാൽപ്പതോളം കുട്ടികളെ നിരീക്ഷണത്തിൽ
കൊച്ചി: എറണാകുളത്ത് ആരോഗ്യപ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നാൽപ്പതോളം കുട്ടികളെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിനാണ് രോഗബാധയുണ്ടായത്. കഴിഞ്ഞ ബുധനാഴ്ചയാണ് നഴ്സിന് രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. ഇതേ ദിവസം നാൽപതോളം കുട്ടികൾക്ക് ആരോഗ്യപ്രവർത്തക പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിരുന്നു.
ഈ കുട്ടികളെയും അവരുടെ കുടുംബാംഗങ്ങളെയുമാണ് നിരീക്ഷണത്തിലാക്കിയത്. കാലടി ശ്രീമൂലനഗരം മേഖലയിലുളളവരാണ് നീരീക്ഷണത്തിൽ ഉളളവരിൽ അധികവും. നഴ്സിന്‍റെ ഭർത്താവിനും രോഗബാധ സ്ഥീരീകരിച്ചിരുന്നു. ഇയാളുടെ സമ്പർക്ക പട്ടികയും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.