ആലപ്പുഴ; ബൈപാസ് നാളെ ഉദ്ഘാടനം ചെയ്യും
ആലപ്പുഴ : ദശാബ്ദങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷം ആലപ്പുഴ ജില്ലയ്ക്കാകെ അഭിമാനം പകര്‍ന്നു കൊണ്ട് ബൈപ്പാസ് നാളെ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും ചേര്‍ന്നാണ് പതിറ്റാണ്ടുകളായുള്ള ആലപ്പുഴയുടെ സ്വപ്ന പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്.
348 കോടി രൂപ ചെലവിലാണ് ആലപ്പുഴ ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കിയിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 174 കോടി രൂപ വീതം ചെലവഴിച്ചു നിര്‍മിച്ച ബൈപ്പാസിന്റെ നിര്‍മാണം പൂര്‍ണ്ണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിര്‍വ്വഹിച്ചത്. റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍, കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി എന്നിവയാണ് ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കുന്നതിന് അല്‍പ്പം കാലതാമസം വരുത്തിയത്. ബൈപ്പാസ് നിര്‍മാണത്തിനുള്ള വിഹിതം നല്‍കിയതിനു പുറമേ മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് റെയില്‍വേക്ക് കെട്ടിവയ്ക്കാനുള്ള 7 കോടി രൂപ നല്‍കിയതും സംസ്ഥാന സര്‍ക്കാരാണ്. 50 വര്‍ഷത്തെ കാത്തിരിപ്പിനാണ് സാക്ഷാത്ക്കാരമാകുന്നത്.
ആലപ്പുഴ ബൈപാസിന്റെ നിര്മാണം ചരിത്രത്തിലിടം നേടിയിരിക്കുകയാണ്. കളര്കോട് മുതല് കൊമ്മാടി വരെയുള്ള 6.8 കി. മീ നീളമുള്ള ബൈപാസ് പൂര്ത്തിയാക്കാന് വേണ്ടിവന്നത് 50 വര്ഷം. പിണറായി സര്ക്കാര് അധികാരത്തില് വരുന്നതുവരെ 15 ശതമാനം ജോലികളാണ് പൂര്ത്തിയായിരുന്നത്. പിന്നീടുള്ള നാലര വര്ഷംകൊണ്ടാണ് 85 ശതമാനം പ്രവൃത്തി പൂര്ത്തിയാക്കിയത്.
1970കളില് ബൈപാസിനായി സർവേ ആരംഭിച്ചപ്പോള് മുതല് തടസങ്ങളായിരുന്നു. ആദ്യ സര്‍വേ പ്രകാരമായിരുന്നു നിര്മാണമെങ്കില് കുറച്ചുകൂടി നീളം കുറയ്ക്കാമായിരുന്നു. ഒരു റെയില്വേ മേല്പ്പാലവും ഒഴിവാക്കാമായിരുന്നു. ചില ഇടപെടലുകളെ തുടര്‍ന്ന് അലൈന്‍മെന്റില്‍ മാറ്റംവരുത്തിയതോടെ ബൈപാസിന് നീളം കൂടി. രണ്ട് റെയില്‍വേ മേല്‍പ്പാലം അനിവാര്യമായി. കുതിരപ്പന്തി ടികെഎംഎം യുപി സ്കൂളിന്റെ പ്രധാനപ്പെട്ട മൂന്ന് കെട്ടിടംപൊളിച്ചു മാറ്റി.
നൂറു കണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചും വീടുകളടക്കമുള്ള കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റിയുമാണ് ബൈപാസിന് സ്ഥലമെടുത്തത്. സ്ഥലത്തിന് നല്‍കിയ വിലപോരെന്ന് കാട്ടി പലരുംകൊടുത്ത കേസ് തീര്പ്പാകാന് കാലങ്ങളെടുത്തു. റോഡിനായി സ്ഥലമൊരുക്കാന് കടല്‍മണ്ണാണോ പൂഴിയാണോ വേണ്ടതെന്ന തര്ക്കമായി പിന്നീട്. മണലിറക്കാന്‍ ടിപ്പര്‍ലോറി ഉപയോഗിച്ചാല്‍ തൊഴിലാളിയുടെ തൊഴില്‍ നഷ്ടം എങ്ങനെ പരിഹരിക്കുമെന്ന ചോദ്യമായി അടുത്ത തടസം. ബൈപാസ് തന്നെ ഇല്ലാതാകുന്ന സ്ഥിതിയുണ്ടായി. സംസ്ഥാനത്തിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് നാമമാത്ര തുക കേന്ദ്രബജറ്റില്‍ ഉള്‍പ്പെടുത്തി ബൈപാസ് നഷ്ടപ്പെടാതെ നിലനിര്‍ത്തി.
ബൈപാസ് നിര്‍മാണം ബിഒടി (ബില്‍ഡ് ഓപ്പറേറ്റ് ആന്ഡ് ട്രാന്‍സ്ഫര്‍) രീതിയിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങി. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും ജനങ്ങളും പ്രക്ഷോഭരംഗത്തെത്തി. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ബൈപാസ് നിര്‍മിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, നിര്‍മാണം അനിശ്ചിതമായി നിലച്ചു. തെരഞ്ഞെടുപ്പ് കാലത്തെ തുറുപ്പുചീട്ടായിരുന്നു കോണ്‍ഗ്രസിന് ആലപ്പുഴ ബൈപാസ്. ഓരോ തെരഞ്ഞെടുപ്പിന് മുമ്ബും ദാ, ഇപ്പോ നിര്മാണം പുനരാരംഭിക്കുമെന്ന് പറഞ്ഞ് വോട്ടുപിടിക്കുകയായിരുന്നു അവര്.
ഇടതുപക്ഷ സര്ക്കാര് കേരളത്തില് അധികാരത്തിലെത്തി വലിയ സമ്മര്ദ്ദം ചെലുത്തിയതോടെ നിര്‍മാണ തുകയുടെ പകുതി സംസ്ഥാനം നല്‍കിയാല്‍ നിര്‍മാണം പുനരാരംഭിക്കാമെന്നായി കേന്ദ്രം. സംസ്ഥാന സര്‍ക്കാര്‍ അതിന് തയ്യാറായി. ജി സുധാകരന് പൊതുമരാമത്ത് മന്ത്രിയായതോടെ ശക്തമായ ഇടപെടലില്‍ നിര്മാണം പുനരാരംഭിച്ചു. ഓരോ ഘട്ടത്തിലും ശ്രദ്ധയില്പെട്ട അപാകവും പോരായ്മയും അപ്പോള്ത്തന്നെ പരിഹരിച്ചു. റെയില്വേ മേല്പ്പാല നിര്മാണവുമായി ബന്ധപ്പെട്ടായിരുന്നു പിന്നീടുള്ള തടസം. അതിനും പരിഹാരമായതോടെ ബൈപാസ് യാഥാര്ഥ്യമായി.