നാലാംഘട്ട ലോക്ക്ഡൌണില്‍ പൊതുഗതാഗതം പുനരാരംഭിക്കണമെന്ന് സംസ്ഥാനങ്ങള്‍; മഹാരാഷ്ട്രയ്ക്ക് വിയോജിപ്പ്
രാജ്യം ഇളവുകളോടെ നാലാംഘട്ട അടച്ചുപൂട്ടലിലേക്ക് കടക്കാനിരിക്കെ ഹോട്‌സ്പോട്ടുകളിലൊഴികെ പൊതുഗതാഗത സൗകര്യങ്ങള്‍ പുനരാരംഭിക്കണമെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹോട്‌സ്പോട്ടുകള്‍ തീരുമാനിക്കാനുള്ള അധികാരം പൂര്‍ണമായും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായിരിക്കുമെന്ന് അധികൃതര്‍ വെള്ളിയാഴ്ച പറഞ്ഞു.
സ്കൂള്‍, കോളേജ്, മാള്‍, സിനിമാതിയേറ്റര്‍ എന്നിവ രാജ്യത്തൊരിടത്തും തുറക്കാന്‍ അനുവദിക്കില്ല. സലൂണ്‍, ബാര്‍ബർ ഷോപ്പ്, കണ്ണടക്കട എന്നിവ ചുവപ്പുമേഖലകളിലും തുറക്കാന്‍ അനുവദിച്ചേക്കും. എന്നാല്‍, അതിതീവ്രമായ കണ്ടെയ്ന്‍മെന്റ് പ്രദേശങ്ങളില്‍ ഇവ തുറക്കാന്‍ സമ്മതിക്കില്ല.
മൂന്നാംഘട്ട അടച്ചിടല്‍ ഞായറാഴ്ച അവസാനിക്കാനിരിക്കേ ഇനി എങ്ങനെ മുന്നോട്ടുപോകണമെന്നതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരോട് നിര്‍ദേശിച്ചിരുന്നു.
ഒരു സംസ്ഥാനവും അടച്ചിടല്‍ പൂര്‍ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ പടിപടിയായി തുടങ്ങാന്‍ ആഗ്രഹമുണ്ടെന്നാണ് അറിയിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ പറഞ്ഞു. സമ്ബദ്‌രംഗം പുനരുജ്ജീവിപ്പിക്കാനായി, രോഗം തീവ്രമായ ഇടങ്ങളിലൊഴികെ ഭൂരിപക്ഷം മേഖലകളിലും ഇളവ് അനുവദിക്കണമെന്നാണ് ആന്ധ്രാപ്രദേശ്, കേരളം, ഡല്‍ഹി, കര്‍ണാടക, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ നിര്‍ദേശിച്ചിട്ടുള്ളത്.
തമിഴ്‌നാട്ടില്‍ കടകളിലും സ്വകാര്യസ്ഥാപനങ്ങളിലും മറ്റും തൊഴില്‍സമയം ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് സംസ്ഥാനസര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഗുജറാത്ത് പ്രധാന നഗരങ്ങളുടെ പ്രവര്‍ത്തനം സാധാരണനിലയിലാക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. തീവണ്ടിയോട്ടവും ആഭ്യന്തര വിമാനസര്‍വീസുകളും പൂര്‍ണമായും പുനരാരംഭിക്കുന്നതിനോട് ബിഹാര്‍, തമിഴ്നാട്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് യോജിപ്പില്ല. ഈ മാസം അവസാനംവരെയെങ്കിലും ഇവ പുനരാരംഭിക്കരുതെന്നാണ് അവ ആവശ്യപ്പെട്ടിരിക്കുന്നത്.
ഹോട്ടലുകൾ തുറക്കാന്‍ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടതായാണ് അറിയുന്നത്. ഓട്ടോ, ടാക്സി സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടു. നാലാംഘട്ട അടച്ചിടല്‍ പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്റെ തീരുമാനം വ്യക്തമാക്കിക്കഴിഞ്ഞു. തകര്‍ന്നുപോയ ഗ്രാമീണമേഖലയുള്‍പ്പെടെ ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്നാണ് അവര്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍, മറ്റുസംസ്ഥാനങ്ങളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ തിരിച്ചെത്തിയതോടെ കോവിഡ്-19 രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡിഷ സംസ്ഥാനങ്ങളും അസമും പഞ്ചാബും അടച്ചിടലില്‍ ഒരുവിധ ഇളവും വേണ്ടെന്ന തീരുമാനത്തിലാണ്. ആയിരത്തിനുമേലെ മരണം റിപ്പോര്‍ട്ടുചെയ്ത മഹാരാഷ്ട്ര ഇളവുകള്‍ പ്രഖ്യാപിക്കുന്നതില്‍ വിയോജിപ്പ് അറിയിച്ചു.