തൊഴിലാളികളുടെ മടക്കം: നിര്‍ധനരായവരുടെ ട്രെയിന്‍ യാത്രാക്കൂലി കോണ്‍ഗ്രസ് വഹിക്കും- സോണിയ
ന്യൂഡല്‍ഹി: അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ ആവശ്യക്കാരായ മുഴുവന്‍ തൊഴിലാളികളുടെയും നാട്ടിലേക്കുള്ള ട്രെയിന്‍ യാത്രാ ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. ഓരോ സംസ്ഥാനങ്ങളിലെയും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളാണ് ഈ ചെലവ് വഹിക്കുകയെന്നും സോണിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
തൊഴിലാളികള്‍ നമ്മുടെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ്. അവരുടെ കഠിനാധ്വാനവും ത്യാഗവുമാണ് രാഷ്ട്രത്തിൻ്റെ അടിത്തറ. ആയിരക്കണക്കിന് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ തങ്ങളുടെ കുടുംബത്തെ കാണാനായി ഭക്ഷണമോ മരുന്നോ പണമോ യാത്രാ സൗകര്യമോ ഇല്ലാതെ കിലോമീറ്ററുകളോളം കാല്‍നടയായി യാത്ര ചെയ്യേണ്ടി വന്ന അവസ്ഥ 1947ലെ വിഭജനത്തിന് ശേഷം ആദ്യമായാണ് രാജ്യം അഭിമുഖീകരിക്കുന്നത്.
ഈ പ്രതിസന്ധി ഘട്ടത്തില്‍ പോലും കേന്ദ്ര സര്‍ക്കാറും റെയില്‍വെ മന്ത്രാലയവും തൊഴിലാളികളോട് ടിക്കറ്റിന് പണം വാങ്ങുകയാണെന്നും അവരെ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന ആവശ്യത്തോട് കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിച്ചുവെന്നും സോണിയ ആരോപിച്ചു.
ട്രംപിന്റെ സന്ദര്‍ശന വേളയില്‍ ഗുജറാത്തില്‍ സംഘടിപ്പിച്ച ഒരു പരിപാടിക്ക് മാത്രം ചെലവഴിച്ചത് 100 കോടി രൂപയാണ്. ആ സര്‍ക്കാരാണ് ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് ട്രെയിന്‍ യാത്രാക്കൂലി ഈടാക്കുന്നത്. നിരക്ക് ഈടാക്കുന്ന റെയില്‍വെ 151 കോടി പി.എം കെയേഴ്സ് ഫണ്ടിലേക്ക് നല്കി. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് കുടിയേറ്റ തൊഴിലാളികള്‍. രാജ്യപുരോഗതിയുടെ അംബാസിഡര്‍മാരാണ് അവര്‍-സോണിയ പ്രസ്താവനയില്‍ പറഞ്ഞു.