പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് 17ന് രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കും; ലോക്ക്ഡൗണ്‍ നീട്ടല്‍ പ്രഖ്യാപനം ഉണ്ടായേക്കും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് 17ന് രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്ക്ഡൗണ്‍ നാലാംഘട്ടത്തിലേക്കുനീട്ടുന്നതിന്റെ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയേക്കുമെന്നാണ് സൂചന. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്തെ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആറ് സംസ്ഥാനങ്ങള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടം മെയ് 17ന് അവസാനിക്കാനിരിക്കെ കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന് സൂചന. ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കാനാണ് ധാരണ. മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയുമായുള്ള യോഗം ആറ് മണിക്കൂറാണ് നീണ്ടത്. വിവിധ സംസ്ഥാനങ്ങള്‍ക്ക് ഗ്രീന്‍, ഓറഞ്ച്, റെഡ് സോണുകള്‍ നിര്‍ണയിക്കാന്‍ അനുമതിയുണ്ടാകും. ഇത്തരത്തില്‍ സോണുകളുടെ പട്ടിക തയ്യാറാക്കി 15ാം തീയതിക്ക് മുൻപ് നല്‍കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബിഹാര്‍, ഉത്തര്‍പ്രദേശ്, അസം, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ടപ്പോള്‍, കേരളവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ഉള്‍പ്പടെ നിയന്ത്രണങ്ങളോടെ പൊതുഗതാഗതം അടക്കം അനുവദിക്കണമെന്നാണ് നിലപാടെടുത്തത്. എന്നാല്‍ മരണനിരക്ക് രാജ്യത്തെ തന്നെ ഏറ്റവും മുകളില്‍ നില്‍ക്കുന്ന ഗുജറാത്ത് ലോക്ക്ഡൗണ്‍ നീട്ടരുതെന്നാണ് നിലപാടെടുത്തതെന്നത് ശ്രദ്ധേയമായി. ലോക്ക്ഡൗണില്‍ ഇളവുകളാകാമെങ്കിലും, ട്രെയിന്‍ ഗതാഗതം അനുവദിക്കരുതെന്ന് കേരളവും തെലങ്കാനയും ഒഡിഷയും തമിഴ്‌നാടും അടക്കമുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു.
അതേസമയം കോവിഡ് ലോക്ഡൗണ്‍ മാര്‍ഗരേഖയില്‍ മാറ്റംവരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടു. റെഡ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ മെട്രോ ഉള്‍പ്പെടെ പൊതുഗതാഗതം അനുവദിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായിയുള്ള വിഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ട്രെയിനുകളില്‍ നിയന്ത്രണം വേണം. കേരളത്തിന്റെ പാസ് ഉള്ളവരെ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവദിക്കാവൂ. ഓണ്‍ലൈന്‍ ബുക്കിങ് അനുവദിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നും കേരളം ചൂണ്ടിക്കാട്ടി.