ജ്വല്ലറി തട്ടിപ്പ്: കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും വീട്ടിൽ റെയ്‌ഡ്
തൃക്കരിപ്പൂർ : 150 കോടി രൂപയുടെ ജ്വല്ലറി തട്ടിപ്പ് കേസിൽ മുസ്ലിം ലീഗ് എംഎൽഎ എം.സി കമറുദ്ദീന്റെയും ലീഗ് ജില്ലാ പ്രവർത്തക സമിതിയംഗം ടി കെ പൂക്കോയ തങ്ങളുടെയും വീട്ടിലെത്തി പൊലീസ് പരിശോധന നടത്തി. ഇരുവരും വീട്ടിലുണ്ടായിരുന്നില്ല. പൂക്കോയ തങ്ങളുടെ ചന്തേരയിലുള്ള വീട്ടിൽ ഒരു മണിക്കൂറോളമാണ് പരിശോധന നടത്തിയത്. ചില രേഖകൾ പൊലീസ് കണ്ടെടുത്തു. കമറുദ്ദീന്റെ എടച്ചാക്കൈയിലുള്ള വീട്ടിലും പരിശോധന നടത്തി. കാഞ്ഞങ്ങാട് ഡിവൈഎസ്പി എം പി വിനോദ്, ചന്തേര ഇൻസ്‌പെക്ടർ പി നാരായണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
എംഎൽഎയും പൂക്കോയ തങ്ങളും ഒളിവിലാണെന്നാണ് നിക്ഷേപകർ പറയുന്നത്. ജ്വലറി തട്ടിപ്പുമായി ബന്ധപ്പെട്ടെ ഏഴ് കേസുകൾ ഇന്ന് ക്രൈം ബ്രാഞ്ചിന് കൈമാറി. 800 ഓളം നിക്ഷേപകരിൽനിന്ന് 150 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ ചന്തേര പൊലീസ് സ്റ്റേഷനിൽ 11 ഉം കാസർകോട് സ്റ്റേഷനിൽ അഞ്ച് കേസും എംഎൽഎക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമ വിരുദ്ധമായി സ്വകാര്യ നിക്ഷേപം സ്വീകരിക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വണ്ടിച്ചെക്ക് നൽകി വഞ്ചിച്ചതിന് സിവിൽ, ക്രിമിനൽ കേസുകൾ വേറെയുമുണ്ട്. അഞ്ച് ചെക്കുകേസുകളിൽ നേരിട്ട് ഹാജരാകാൻ ഹൊസ്ദുർഗ് മജിസ്ട്രേട്ട് കോടതി സമൻസ് അയച്ചു.
ജ്വല്ലറിയിൽ പണം നിക്ഷേപിച്ച മദ്രസ അധ്യാപകനുൾപ്പെടെയുള്ള ഏഴുപേർ ജില്ലാ പൊലീസ് ചീഫിന് നേരത്തെ പരാതി നൽകിയിരുന്നു. സിവിൽ കേസായാണ് പരിഗണിച്ചത്. ചട്ടവിരുദ്ധമായി നിക്ഷേപം സ്വീകരിച്ച് വഞ്ചിക്കുകയും തിരിച്ചുചോദിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോഴാണ് ക്രിമിനൽ കേസെടുത്തത്. ആദ്യ മൂന്ന് പരാതികളിൽ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ കൂടുതൽ പരാതിക്കാർ രംഗത്തുവരികയായിരുന്നു.