പൗരത്വ നിയമ ഭേദഗതിയ്ക്ക് എതിരെയുള്ള ബോധവൽക്കരണത്തിന് പരിഷത്ത് നേതൃത്വം നൽകണം: സരിതാ വർമ്മ
പൗരത്വ നിയമ ഭേദഗതി ക്കെതിരെയുള്ള സമരത്തിന് കേരളത്തിലെ ജനങ്ങളെ ഒന്നായി രംഗത്തിറക്കുന്ന തരത്തിലുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വപരമായ പങ്ക് വഹിക്കണം എന്ന് ഫിനാൻഷ്യൽ എക്സ്പ്രസ് അസിസ്റ്റൻറ് എഡിറ്റർ എം സരിതാവർമ്മ അഭിപ്രായപ്പെട്ടു. സാധാരണ ജനങ്ങളെ ബോധവൽക്കരിച്ച് സാക്ഷരതാപ്രസ്ഥാനമടക്കമുള്ള ഒട്ടേറെ ബഹുജന മുന്നേറ്റങ്ങൾക്ക് കളമൊരുക്കിയ പരിഷത്തിന് ഇത് സാധിക്കും എന്നാണ് തൻറെ പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു. ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് തിരുവനന്തപുരം പ്രസ്ക്ലബ് ഹാളിൽ സംഘടിപ്പിച്ച 'ഭരണഘടന- പ്രതീക്ഷയും പ്രതിരോധവും' എന്ന സെമിനാറിൽ പൗരത്വഭേദഗതി നിയമത്തിൻറെ സാമൂഹികപ്രത്യാഘാതങ്ങൾ എന്തൊക്കെ എന്ന അവതരണത്തിലാണ് അവർ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
പ്രസ്തുത വിഷയത്തിന്റെ നിയമവശത്തെ കുറിച്ച് ഡോ എൻ കെ ജയകുമാറും രാഷ്ട്രീയ വശത്തെ കുറിച്ച് ഡോ. ജെ പ്രഭാഷും അവതരണം നടത്തി.ഭരണഘടനയെ നിലനിർത്തിക്കൊണ്ടുതന്നെ അതിനെ അസ്ഥിരപ്പെടുത്താനുള്ള നിയമനിർമാണങ്ങളാണ് അടുത്ത കാലത്തായി കേന്ദ്രസർക്കാർ നടത്തുന്നതെന്ന് നിയമസഭാ സെക്രട്ടറി കൂടിയായ എൻ കെ ജയകുമാർ ചൂണ്ടിക്കാട്ടി. രണ്ടായി നിന്നാലേ സമൂഹത്തിന് ഭരണകൂടത്തെ വിമർശിക്കാനാകൂ. എന്നാൽ ഇന്ന് അത് ഒന്നായി നിൽക്കുക മാത്രമല്ല, ആൾകൂട്ടത്തിന്റെ നിയമം സാധൂകരിക്കപ്പെടുക കൂടിയാണ് ചെയ്യുന്നത് എന്ന് അദ്ദേഹം തുടർന്നു പറഞ്ഞു. മുഖ്യമന്ത്രിയുടെ നിയമ ഉപദേശ ഉപദേശകനും നിയമവിദഗ്ദനുമായ ഡോക്ടർ എൻ കെ ജയകുമാർ വിഷയത്തിൻറെ നിയമ വശത്തെ കുറിച്ച് അവതരണം നടത്തി. ജനങ്ങൾ ചോദ്യം ചോദിക്കരുത് എന്നും, പക്ഷേ ഉന്നയിക്കാത്ത ചോദ്യത്തിന് ഉത്തരം നൽകുമെന്നതുമാണ് ഫാസിസത്തിന്റെ ലക്ഷണം എന്ന് ഡോക്ടർ ജെ പ്രഭാഷ് അഭിപ്രായപ്പെട്ടു.
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ, നിയമവിദ്യാർത്ഥികൾ എന്നിവരുടെ സഹകരണത്തോടെ ശാസ്ത്രസാഹിത്യ പരിഷത്താണ് സെമിനാർ സംഘടിപ്പിച്ചത്. അവതരിപ്പിക്കപ്പെട്ട വിഷയങ്ങൾ ക്രോഡീകരിച്ച് കൊണ്ട് കെ ജി ഓ എ സംസ്ഥാന വൈസ് പ്രസിഡൻറും മോഡറേറ്ററുമായ ഡോക്ടർ എ സുഹൃത്ത് കുമാർ സംസാരിച്ചു. പരിഷത്ത് ജില്ലാ സെക്രട്ടറി എസ് ജയകുമാർ സ്വാഗതവും എ ആർ മുഹമ്മദ് നന്ദിയും പറഞ്ഞു.
സിന്ധു പ്രഭാകരൻ