പാലാരിവട്ടം മേൽപാലം അഴിമതി; ഇബ്രാഹിം കുഞ്ഞിനെതിരായ നടപടികൾക്കായി വിജിലൻസ് യോഗം ചേർന്നു
പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ നടപടികൾ ആലോചിക്കാൻ വിജിലൻസ് സംഘം യോഗം ചേർന്നു. അന്വേഷണത്തിന്റെ മേൽനോട്ട ചുമതലയുള്ള എസ്പി വിനോദ് കുമാറിന്റെ അധ്യക്ഷതയിൽ കോട്ടയം വിജിലൻസ് ഓഫീസിലായിരുന്നു യോഗം. കേസിൽ കൂടുതൽ പേരുടെ പങ്കും വിജിലൻസ് പരിശോധിക്കുന്നുണ്ട്.
പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്‌തെങ്കിലും കേസിൽ രാഷ്ട്രീയ നേതൃത്വത്തെ കുടുക്കാനുള്ള നിർണായക തെളിവുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന് പങ്കുണ്ടെന്ന് ടിഒ സൂരജ് മൊഴി നൽകിയിരുന്നു. കരാർ ഏറ്റെടുത്ത ആർഡിഎസ് കമ്പനിക്ക് പൊതുമരാമത്ത് വകുപ്പ് മുൻകൂറായി എട്ടേകാൽ കോടി രൂപ നൽകിയതും ഇതിൽ ഇബ്രാഹിം കുഞ്ഞിന്റെ ഇടപെടലും സംബന്ധിച്ച കാര്യങ്ങളുമാണ് പ്രധാനമായും പരിശോധിക്കുന്നത്.