കൂടത്തായി കൊലപാതക പരമ്പര: ജോളി അറസ്റ്റിലായിട്ട് ഒരു വര്‍ഷം
കോഴിക്കോട്: നാടിനെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലയില്‍ മുഖ്യപ്രതി ജോളിയമ്മ ജോസഫ് എന്ന ജോളിയെ അറസ്റ്റ് ചെയ്തിട്ട് ഒരു വര്‍ഷമായെങ്കിലും കേസുകളില്‍ പ്രാരംഭ വിചാരണ നടപടികള്‍ വൈകിയേക്കും. റോയ് തോമസ്, സിലി വധക്കേസുകളിലാണ് നടപടികള്‍ക്ക് തുടക്കമിട്ടിരുന്നത്. എന്നാല്‍, കൊല്ലപ്പെട്ട ടോം തോമസിന്റെ പേരില്‍ വ്യാജ ഒസ്യത്തുണ്ടാക്കിയ സംഭവത്തില്‍ പ്രതിയായിരുന്ന നോട്ടറി അഭിഭാഷകന് കേസില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനം വന്ന ശേഷമാകും വിചാരണ നടപടികള്‍ തുടങ്ങുക.
കൂടത്തായി പൊന്നാമറ്റം വീട്ടില്‍ ജോളിയെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അഞ്ചിനാണ് അറസ്റ്റ് ചെയ്തത്. കൂടത്തായി ലൂര്‍ദ്മാതാ പള്ളി സെമിത്തേരിയിലെ നാലും കോടഞ്ചേരി സെന്റ് മേരീസ് പള്ളിയിലെ ഒരു കല്ലറയും തുറന്നതിനു പിന്നാലെയായിരുന്നു അറസ്റ്റ്. തുടര്‍ന്നാണ് ആറു മരണങ്ങളുടെ കാരണം ഓരോന്നായി പുറത്തുവന്നത്. ആദ്യ ഭര്‍ത്താവ് റോയ് തോമസ്, ഭര്‍തൃപിതാവ് ടോം തോമസ്, ഭഭർത്താവിന്റെ മാതാവ് അന്നമ്മ, അന്നമ്മയുടെ സഹോദരന് മഞ്ചാടിയില്‍ മാത്യു, ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലി സെബാസ്റ്റ്യന്‍, മകള്‍ ഒന്നര വയസ്സുകാരി ആല്ഫൈന് എന്നിവരുടെ മരണത്തിലാണ് ജോളിയുടെ മുഖ്യ പങ്ക് വ്യക്തമായത്.
റൂറല്‍ എസ്.പിയായിരുന്ന കെ.ജെ. സൈമണിന്റെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി ആര്. ഹരിദാസായിരുന്നു അന്വേഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. അന്നമ്മ വധക്കേസില്‍ ജോളി മാത്രമാണ് പ്രതി. മറ്റു കേസുകളില്‍ എം.എസ്. മാത്യു, പ്രജികുമാര്‍ എന്നിവരും പ്രതികളാണ്. വ്യാജ ഒസ്യത്ത് കേസില്‍ നോട്ടറി അഭിഭാഷകനൊപ്പം സി.പി.എം കട്ടാങ്ങല്‍ മുന്‍ ലോക്കല്‍ സെക്രട്ടറി കെ. മനോജും പ്രതികളാണ്. ജോളി ജില്ല ജയിലില്‍ കഴിയുകയാണ്.
കോവിഡ് വ്യാപനമായതിനാല്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാകും വിചാരണ തുടങ്ങുക. ആറു കേസുകളിലെയും വിചാരണ പൂര്‍ത്തിയാക്കാന്‍ മാസങ്ങളെടുത്തേക്കും.