ആർഎസ്എസ് പ്രവർത്തകനായിരുന്ന കടവൂർ ജയന്റെ കൊലപാതകം: ഒൻപത് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം
കൊല്ലം: ആർഎസ്എസ്- ബിജെപി പ്രവർത്തകനായിരുന്ന കടവൂർ ജയനെ വെട്ടിക്കൊന്ന കേസിൽ പ്രതികളായ 9 ആർഎസ്എസ് പ്രവർത്തകരെ ജീവപര്യന്തം കഠിനതടവിനും പിഴയ്ക്കും കൊല്ലം പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചു. വിവിധ വകുപ്പുകൾ പ്രകാരം ഓരോ പ്രതികൾക്കും 71,500 രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ തടവ് അനുഭവിക്കേണ്ടി വരും. ഇത് രണ്ടാം തവണയാണ് ഒരേ കേസിൽ പ്രതികളെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കുന്നത്.
കടവൂർ സ്വദേശികളും സജീവ ആർഎസ്എസ് പ്രവർത്തകരായ വിനോദ്, ഗോപൻ, സുബ്രഹ്മണ്യൻ, അനിയൻ, പ്രണവ്, അരുൺ, രഞ്ജിത്ത്, ദിനുരാജ്, ഷിജു എന്നിവരുൾപ്പെട്ട പ്രതികൾക്കാണ് കൊല്ലം സെഷൻസ് ജഡ്ജി സി സുരേഷ്‌കുമാർ (സീനിയർ) ജീവപര്യന്തം ശിക്ഷ വിധിച്ചത്.
പിഴയിൽ നിന്ന് 2 ലക്ഷം രൂപ ജയന്റെ അമ്മക്കും 25000 രൂപ ജയനൊപ്പം ആക്രമണത്തിനിരയായ രഘുനാഥപിള്ളക്കും നൽകണം. 7,8,9 പ്രതികൾ ആയുധം ഉപയോഗിക്കാത്തതിനാൽ 148 ഐപിസി പ്രകാരമുള്ള ശിക്ഷയില്ല. കായംകുളം കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലുള്ള പ്രതികളെ വീഡിയോ കോൺഫറൻസിങ്ങിലൂടെ കോടതി മുമ്പാകെ ഹാജരാക്കുകയായിരുന്നു.
2012 ഫെബ്രുവരി ഏഴിനാണ് കടവൂർ ജയൻ വീടിനു സമീപം കടവൂർ ജങ്ഷനിൽ കൊല്ലപ്പെട്ടത്. പട്ടാപ്പകൽ മരകായുധങ്ങളുമായി വെട്ടിയും അടിച്ചും കൊലപ്പെടുത്തുകയായിരുന്നു. സംഘടന വിട്ടതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം. ജയന്റെ ഒപ്പമുണ്ടായിരുന്ന സഹോദരീ ഭർത്താവ് രഘുനാഥൻപിള്ളയ്ക്കും പരിക്കേറ്റിരുന്നു.
നേരത്തെ കേസിന്റെ വിചാരണയ്ക്കിടയിൽ സാക്ഷികളെ ഭീഷണിപ്പെടുത്തിയതിന് പ്രതികൾക്കെതിരെ പൊലീസ് രണ്ടു കേസെടുത്തിട്ടുണ്ട്. ഹൈക്കോടതി മുമ്പാകെ പ്രതികൾ മൂന്നുതവണ ഹർജി ഫയൽ ചെയ്തു താൽക്കാലിക സ്റ്റേ വാങ്ങി. ഇതോടെ വിചാരണയും പലപ്പോഴായി നിർത്തിവയ്ക്കേണ്ടി വന്നു.