യുഡിഎഫിനെ രൂക്ഷഭാഷയിൽ വിമർശിച്ച് ജോസ് കെ മാണി; പുറത്താക്കിയത് കെ എം മാണിയുടെ രാഷ്ട്രീയത്തെ
കോട്ടയം: കേരളാ കോണ്‍ഗ്രസിനെ പുറത്താക്കിയ യുഡിഎഫ് തീരുമാനം രാഷ്ട്രീയ അനീതിയെന്ന് ജോസ് കെ മാണി. ഐക്യ ജനാധിപത്യ മുന്നണിയെ പ്രതിസന്ധികളില്‍ സംരക്ഷിച്ച് വന്ന കെഎം മാണിയുടെ രാഷ്ട്രീയത്തെയാണ് യുഡിഎഫ് തള്ളിപ്പറഞ്ഞതെന്നും ജോസ് കെ മാണി കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോട്ടയത്തെ ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ മാത്രം പ്രശ്‌നം അല്ല. ഇല്ലാത്ത ധാരണയുടെ പേരില്‍ രാജി വക്കണമെന്ന് പറയുന്നിടത്തെ നീതിയുടെ പ്രശ്‌നമാണെന്നും ജോസ് കെ മാണി തുറന്നടിച്ചു.
അച്ചടക്കത്തിന്റെ പേരിലാണ് നടപടി എടുത്തതെങ്കില്‍ ആയിരം വട്ടം അത് പിജെ ജോസഫിനെതിരെ എടുക്കണമായിരുന്നു എന്നും ജോസ് കെ മാണി. കരാറുകളില്‍ ചിലത് ചില സമയത്ത് മാത്രം ഓര്‍മ്മപ്പെടുത്തുന്നു. ഇതിനെ സെലക്ടീവ് ഡിമന്‍ഷ്യ എന്നാണ് വിശേഷിപ്പിക്കേണ്ടത്. പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ മുന്നണിക്കകത്ത് ചര്‍ച്ച ചെയ്യാനാണ് ശ്രമിച്ചത്. അതിനെ ഒരു ഘട്ടത്തിലും പിജെ ജോസഫ് അംഗീകരിച്ചിരുന്നില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
യുഡിഎഫ് യോഗം ബഹിഷ്‌കരിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ജോസഫിനെതിരെ നടപടിയില്ല. നിരന്തരം അച്ചടക്കം ലംഘിച്ചിട്ടും നടപടി ഉണ്ടായില്ല. രാഷ്ട്രീയ അജണ്ട ബോധപൂര്‍വ്വം നടപ്പാക്കുകയാണ് യുഡിഎഫ് നേതാക്കള്‍ ചെയ്തത്. പുറത്താക്കിയ വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. യുഡിഎഫില്‍ നടന്നത് വണ്‍വേ ചര്‍ച്ചയാണ്. നാളെ രാവിലെ പത്തരയ്ക്ക് സ്റ്റിയറിങ് കമ്മിറ്റി ചേരും . രാഷ്ട്രീയ നിലപാട് അതിന് ശേഷം പ്രഖ്യാപിക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ് വിഭാഗത്തിനു കൈമാറണമെന്ന, മുന്നണി നിര്‍ദ്ദേശം പാലിക്കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ അറിയിച്ചിരുന്നു. മുന്നണി നിര്‍ദ്ദേശം അംഗീകരിക്കാത്ത ജോസ് കെ മാണി പക്ഷത്തിന് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് ബെന്നി ബെഹന്നാന്‍ പറഞ്ഞു. ജോസ് കെ മാണി വിഭാഗത്തെ തുടര്‍ന്നുള്ള യുഡിഎഫ് യോഗങ്ങളില്‍ പങ്കെടുപ്പിക്കില്ല. ലാഭനഷ്ടങ്ങള്‍ നോക്കിയല്ല തീരുമാനമെടുത്തതെന്ന് ബെന്നി ബഹനാന്‍ പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റു സ്ഥാനത്തെച്ചൊല്ലി ദിവസങ്ങളായി നീളുന്ന തര്‍ക്കമാണ് ജോസ് പക്ഷത്തിന്റെ പുറത്താക്കലില്‍ എത്തിയത്. നേരത്തെയുള്ള ധാരണ അനുസരിച്ച് പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്കു കൈമാറണമെന്ന് ജോസഫ് പക്ഷം ആവശ്യപ്പെട്ടു വരികയാണ്. മുന്നണി നേതൃത്വം ഇടപെട്ട് ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ജോസ് പക്ഷം തള്ളുകയായിരുന്നു. കോട്ടയത്ത് ഇത്തരത്തിലൊരു ധാരണയില്ലെന്നാണ് ജോസ് കെ മാണി പക്ഷം പറയുന്നത്. ആവശ്യത്തിനു സമയം നല്‍കിയിട്ടും തര്‍ക്ക പരിഹാരത്തിനു ജോസ് പക്ഷം വഴങ്ങിയില്ലെന്ന് ബെന്നി ബെഹനാന്‍ കുറ്റപ്പെടുത്തി. പല തലത്തില്‍ ചര്‍ച്ച നടത്തിയിട്ടും സഹകരിച്ചില്ല. ഇങ്ങനെ ഒരു ഘടകകക്ഷിക്കു തുടരാനാവില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.
അധികാരവും സീറ്റും സംബന്ധിച്ച തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലിയുണ്ടായ വലിയ ഏറ്റുമുട്ടലുകളും അതിന്റെ ദയനീയ പരിസമാപ്തിയും ഉണ്ടായത്. ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടാണ് ജോസഫിനെ തണുപ്പിച്ചതും ജോസ് കെ. മാണി നിര്‍ദ്ദേശിച്ച ജോസ് ടോമിനെ സ്ഥാനാര്‍ത്ഥിയാക്കിയതും. എന്നാല്‍ അത്തരം സമവായങ്ങളൊക്കെ അസാധ്യമായ ഒരു ഘട്ടത്തിലാണ് ഇപ്പോള്‍ യു.ഡി.എഫ്. കടുത്ത തീരുമാനത്തിലേക്കെത്തിയത്.
നേരത്തെ രാജ്യസഭാ സീറ്റില്‍ ജോസ് കെ. മാണിയെ മത്സരിപ്പിച്ചപ്പോഴും ലോക്സഭ സീറ്റില്‍ തോമസ് ചാഴിക്കാടനെ മത്സരിപ്പിച്ചപ്പോഴും ജോസ് കെ. മാണിയുടെ താത്പര്യങ്ങള്‍ക്ക് മുന്നണിയില്‍ ആധിപത്യം ലഭിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ ജോസ് കെ. മാണിയുടെ താല്‍പര്യങ്ങള്‍ക്ക് മേല്‍ക്കൈ നഷ്ടപ്പെടുന്ന സാഹചര്യത്തിലേയ്ക്കാണ് പിന്നീട് കാര്യങ്ങള്‍ നീങ്ങിയത്.
പാലാ തിരഞ്ഞെടുപ്പില്‍ ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കത്തില്‍ ചടുലനീക്കങ്ങളിലൂടെ ജോസ് കെ മാണി വിഭാഗത്തെ ഏറെക്കുറെ അപ്രസക്തമാക്കുന്ന സാഹചര്യങ്ങളിലേയ്ക്കത്തിക്കാന്‍ ജോസഫ് വിഭാഗത്തിന് കഴിഞ്ഞു. മാണിയുടെ കുടുംബത്തില്‍ നിന്നൊരാളെ സ്ഥാനാര്‍ത്ഥിയാക്കുന്നത് തടയാന്‍ സാധിച്ചു എന്നതായിരുന്നു ജോസഫ് വിഭാഗത്തിന്റെ വലിയ നേട്ടം. പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് ആയ ജോസഫ്, പാര്‍ട്ടി ചിഹ്നം വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ വന്നതോടെ ജോസ് ടോമിന് പൈനാപ്പിള്‍ ചിഹ്നത്തില്‍ മത്സരിക്കേണ്ടിവരികയും ചെയ്തു. തന്റെ ചിഹ്നം മാണി സാര്‍ ആണെന്ന് പറഞ്ഞ് ജോസ് ടോം ഉപതെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും പതിറ്റാണ്ടുകളായി സാക്ഷാല്‍ കെ.എം. മാണി കൈയടക്കിയിരുന്ന പാലാ സീറ്റ് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന്റെ മുന്നില്‍ അടിയറവെക്കേണ്ടി വന്നു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പിടിച്ചെടുക്കാനായിരുന്നു ജോസഫ് വിഭാഗത്തിന്റെ ശ്രമം. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കോണ്‍ഗ്രസില്‍ നിന്ന് ജോസ് കെ. മാണി വിഭാഗം പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്. അന്നത്തെ ധാരണ പ്രകാരം ബാക്കിയുള്ള ആറ് മാസം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് ജോസഫ് വിഭാഗത്തിന്റെ അവകാശവാദം. എന്നാല്‍ അത്തരമൊരു ധാരണ ഉണ്ടാക്കിയിട്ടില്ലെന്നും സ്ഥാനം കൈമാറാന്‍ സാധിക്കില്ലെന്നും ജോസ് കെ. മാണി വിഭാഗം പറയുന്നു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ സംബന്ധിച്ച തര്‍ക്കങ്ങളും അതിനൊടുവില്‍ നടന്ന വിവാദങ്ങളും രാഷ്ട്രീയ കരുനീക്കങ്ങളുമൊക്കെയാണ് ഈയൊരു നിലപാടിലേയ്ക്ക് എത്തിച്ചിരിക്കുന്നത്. ധാരണപ്രകാരം ജോസ് പക്ഷം ജില്ലാ പഞ്ചായത്ത് പദവി ജോസഫ് വിഭാഗത്തിന് കൈമാറണം എന്ന ഉറച്ച നിലപാടാണ് യു.ഡി.എഫ്. സ്വീകരിച്ചത്. നേരത്തയുണ്ടാക്കിയ ധാരണ പാലിക്കണമെന്ന് പലവട്ടം യു.ഡി.എഫ്. ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജോസ് കെ. മാണി വിഭാഗം ചെയ്തത്.
മുന്നണി സംവിധാനത്തെത്തന്നെ തള്ളിക്കളയുന്ന ജോസ് കെ. മാണിയുടെ പരസ്യനിലപാട് അംഗീകരിക്കാനാകില്ലെന്ന് ഒടുവില്‍ യു.ഡി.എഫ്. നിലപാടെടുത്തു. മുന്നണി സംവിധാനത്തെ അംഗീകരിക്കാത്ത ജോസ് പക്ഷത്തിന്റെ നീക്കം അംഗീകരിക്കേണ്ടെന്ന് ലീഗും മറ്റു ഘടകക്ഷികളും നിലപാട് സ്വീകരിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ആശയവിനിമയം നടത്തുകയും ഫോണില്‍ സംസാരിക്കുകയും ധാരണ പാലിക്കണമെന്ന് അന്ത്യശാസനം നല്‍കുകയും ചെയ്തു. എന്നാല്‍ ജോസ് കെ. മാണി വഴങ്ങിയില്ല. തുടര്‍ന്നാണ് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. പുറത്താക്കാന്‍ രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാട്ടിയത്. ഒന്ന്- ധാരണ പാലിക്കാന്‍ കൂട്ടാക്കിയില്ല. രണ്ട്- രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുണ്ടാക്കിയ ധാരണ തള്ളിക്കളഞ്ഞു. മുന്നണി മര്യാദ പാലിക്കാത്ത കക്ഷിയുമായി ഒരു മുന്നണിക്ക് മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന നിലപാടില്‍ യു.ഡി.എഫ്. ഉറച്ചുനില്‍ക്കുകയാിരുന്നു.